October 29, 2022
October 29, 2022
അൻവർ പാലേരി
ദോഹ : സൗദിയിൽ നിന്നും കാൽനടയായി ഖത്തറിലേക്ക് പുറപ്പെട്ട സൗദി ഫുട്‍ബോൾ ആരാധകൻ അബ്ദുല്ല അൽ സലാമി ദോഹയിൽ എത്തി.സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഖത്തർ ലോകകപ്പ് കാണാൻ മരുഭൂമിയിലൂടെ കാൽനടയായി ഖത്തറിലേക്ക് പുറപ്പെട്ട അൽ സലാമി 51 ദിവസങ്ങൾ കൊണ്ടാണ്ഏകദേശം 1600 കിലോമീറ്റർ താണ്ടി വെള്ളിയാഴ്ച ഉച്ചയോടെ ഖത്തറിലെ അബുസമ്ര അതിർത്തിയിലെ പ്രവേശന കവാടത്തിൽ എത്തിയത്.
ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ 'അൽ ശർഖ്' അബുസമ്രയിൽ പൂക്കൾ നൽകിയാണ് അൽ സലാമിയെ സ്വീകരിച്ചത്."ഈ സ്വപ്നലക്ഷ്യത്തിൽ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്... ഏകദേശം രണ്ട് മാസമായി ഞാൻ ഖത്തറിലെത്താനായി മരുഭൂമിയിലൂടെ നടക്കുകയാണ്.ഈ യാത്രയിൽ നിരവധി ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോയി, എന്റെ യാത്ര പൂർത്തിയാക്കുക അസാധ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷേ ദൈവത്തിന് സ്തുതി, ഞാൻ ഇപ്പോൾ ഖത്തറിലാണ്.."-അദ്ദേഹം പറഞ്ഞു.
ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ദുർഘടവഴികളിലൂടെയുള്ള യാത്ര ഒട്ടേറെ അപകടങ്ങൾ നിറഞ്ഞതാണെന്ന് അറിയാവുന്നത് കൊണ്ട് ആംബുലൻസ് സഹായം ഉൾപെടെ ആവശ്യമുള്ള ഘട്ടങ്ങളിൽ അത്തരം ആളുകളുമായി ബന്ധപ്പെടാനുള്ള ട്രാക്കിംഗ് ഉപകരണവുമായി അദ്ദേഹം ലിങ്ക് ചെയ്തിരുന്നു.തന്റെ സാഹസിക യാത്രയിലെ ഓരോ ഘട്ടവും അദ്ദേഹം സ്നാപ് ചാറ്റിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു.എത്തിച്ചേരുന്ന ഓരോ സ്ഥലത്തിന്റെയും ഭൂമിശാസ്‌താപരമായ പ്രത്യേകതകളും ചരിത്രപരമായ പ്രാധാന്യവുമൊക്കെ അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.യാത്രയ്ക്കിടെ കഴിഞ്ഞയാഴ്ച വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നിരാശ തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു.
സൂര്യോദയത്തോടെ യാത്ര തുടങ്ങുകയും രാവിലെ 10.30 ഓടെ അൽപം വിശ്രമിച്ച് ഉച്ചകഴിഞ്ഞു വീണ്ടും യാത്ര തുടരുന്നതുമായിരുന്നു രീതി.രാത്രിയിലും നടത്തം തുടരും.പള്ളികളിൽ താമസിച്ചും വസ്ത്രം കഴുകിയുമൊക്കെയായിരുന്നു സലാമിയുടെ യാത്ര.യാത്രയുടെ പ്രതീകമായി ചെങ്കടലിൽ നിന്നും ശേഖരിച്ച ഒരു കുപ്പി വെള്ളം ബാഗിൽ സൂക്ഷിച്ചാണ് അൽ സലാമി ജിദ്ദയിൽ നിന്ന് യാത്ര പുറപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക