June 11, 2022
June 11, 2022
ദോഹ : പരീക്ഷകൾ പൂർത്തിയാക്കി സ്‌കൂളുകൾ അടക്കുന്നതോടെ ഖത്തറിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ ഉയരുകയാണ്.ജൂലൈയിലാണ് സ്‌കൂളുകളിൽ മധ്യവേനലവധി തുടങ്ങുന്നത്. ജൂലൈ ഒൻപതിനോ 10 നോ ആയിരിക്കും ബലി പെരുന്നാൾ. പെരുന്നാളും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന മലയാളികളെയാണ് ഈ 'ആകാശക്കൊള്ള' ശരിക്കും ബാധിക്കുക.
ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങിയ ടിക്കറ്റിന് ജൂലൈ ആദ്യവാരം മുതൽ ഇരട്ടിയോളം തുക നൽകേണ്ടിവരുമെന്നാണ് വിവിധ ട്രാവൽ വെബ്‌സൈറ്റുകളിൽ കാണിക്കുന്നത്.കോഴിക്കോട്ടേക്ക് ഇപ്പോൾ 28000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. പെരുന്നാൾ സമയത്ത് ഇത് 40000ത്തിന് മുകളിലാണ്.കണ്ണൂരിലേക്കും സമാന നിരക്കാണ്, എന്നാൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടും. തിരുവനന്തപുരത്തേക്ക് നേരിട്ട് ദോഹയിൽ നിന്നും വിമാന സർവീസ് ഇല്ലാത്തതിനാൽ ഏതാണ്ട് അരലക്ഷത്തോളം രൂപയാണ് ടിക്കറ്റ് നിരക്ക്.
അതേസമയം,ആശ്വാസമായി ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ വിമാനം ഒരുക്കുമെന്ന് ഖത്തറിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം അറിയിച്ചു.ജൂലൈ ഏഴിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ചാര്‍ട്ടേഡ് വിമാനം സർവീസ് നടത്തും.
ജൂലൈ ഏഴിന് രാത്രി 8.25ന് കോഴിക്കോടു നിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.10ന് ദോഹയിലെത്തും. 650 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതേവിമാനം, രാത്രി 11.40ന് ദോഹയില്‍നിന്നും പുറപ്പെട്ട് രാവിലെ 6.20ന് കോഴിക്കോടും എത്തും. 1650 റിയാലാണ് ടിക്കറ്റ് നിരക്ക്.
നിലവില്‍ ഈ ദിവസങ്ങളില്‍ 1950 റിയാലിന് മുകളിലാണ് എയര്‍ലൈന്‍ ടിക്കറ്റ് നിരക്ക്. വേനലവധി കഴിഞ്ഞ് മടക്കയാത്രക്കായി ആഗസ്റ്റ് 12നും ചാര്‍ട്ടര്‍ വിമാനമുണ്ട്. രാത്രി 8.25ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 10.10ന് ദോഹയില്‍ ലാന്‍ഡ് ചെയ്യും.
1650 റിയാലാണ് നിരക്ക്. ഈ ദിവസങ്ങളില്‍ 2000ത്തിന് മുകളിലാണ് എയര്‍ലൈന്‍ നിരക്ക്. ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കും ആഗസ്റ്റ് 12ന് സര്‍വിസ് നടത്തും.
തിരക്കേറിയ സീസണില്‍ വിമാനടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഖത്തറിലെ പ്രവാസി യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നതിനായാണ് ചാര്‍ട്ടര്‍ വിമാനം ഒരുക്കിയതെന്ന് മുസാഫിര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു പറഞ്ഞു.
ബുക്കിങ്ങിനായി 44223777, 33235777 നമ്പറുകളിലോ booking@gomosafer.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.