November 24, 2020
November 24, 2020
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ രാജ്യം വിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ അമ്മ മറ്റൊരു ഏഷ്യക്കാരനുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം മാലിന്യപെട്ടിയില്‍ ഉപേക്ഷിച്ച് യുവതി രാജ്യം വിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതേസമയം, കുഞ്ഞിന്റെ പിതാവ് ദോഹയിൽ തന്നെയുണ്ട്.. പ്രസവിച്ച ഉടന്‍ മൊബൈല്‍ ഫോണില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ അയച്ച ശേഷം മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച വിവരവും രാജ്യം വിടുകയാണെന്ന സന്ദേശവും യുവതി അയച്ചിരുന്നതായും ഇയാള്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ ഇയാളാണ് പിതാവെന്ന് സ്ഥിരീകരിച്ചു.
വനിതാ യാത്രക്കാരെ പരിശോധിച്ചതില്‍ ചട്ടലംഘനം നടത്തിയ വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഖത്തര്‍ നിയമപ്രകാരം യുവതിക്ക് 15 വര്‍ഷം വരെ തടവാണ് ലഭിക്കുക. യുവതിയെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ദോഹ ഹമദ് വിമാനത്താവളത്തില്‍ വെച്ച് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച് എയര്‍പോര്‍ട്ടിലെ ഗാര്‍ബേജ് ബോക്സില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. സംഭവം വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മികച്ച ചികിത്സയിലൂടെ കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ജിസിഒ അറിയിച്ചിരുന്നു.പെണ്‍കുഞ്ഞ് ഇപ്പോള്‍ ശിശുപരിപാലന കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ്.
സംഭവത്തെ തുടർന്ന് ഖത്തർ എയർവേയ്‌സ് എയർവേയ്‌സ് വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന സ്ത്രീ യാത്രക്കാരെ ദേഹപരിശോധന നടത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.ഇതിനു പിന്നാലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.