August 11, 2021
August 11, 2021
അൻവർ പാലേരി
ദോഹ : ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ സംവിധാനമുള്ള ഹോട്ടലുകളിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജർ കടുത്ത അവഗണന നേരിടുന്നതായി റിപ്പോർട്ട്.വൻ തുക മുടക്കി ഹോട്ടൽ ബുക്ക് ചെയ്ത് താമസിക്കാനെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഒട്ടും സൗകര്യമില്ലാത്ത മുറികളും നിലവാരമില്ലാത്ത ഭക്ഷണവും നൽകുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു.ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഹോട്ടൽ കൊറന്റൈൻ നിര്ബന്ധമാക്കിയതോടെ സമാനമായ ആക്ഷേപങ്ങളും പരാതികളും വർധിച്ചിട്ടുണ്ട്.
ഖത്തറിൽ നിന്നും വാക്സിൻ സ്വീകരിച്ചു നാട്ടിലെത്തിയ ശേഷം തിരിച്ചെത്തി പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ടു ദിവസത്തെ കൊറന്റൈനിൽ കഴിയുന്ന കൊച്ചി സ്വദേശിനിക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്.ഇന്നലെ രാത്രി ഇവർക്ക് നൽകിയ ഭക്ഷണത്തോടൊപ്പമുള്ള സലാഡിൽ നിറയെ പുഴുക്കളെ കണ്ടെത്തിയതായാണ് ആക്ഷേപം.1200 ഖത്തർ റിയാൽ നൽകിയാണ് ഇവർ മുറി ബുക്ക് ചെയ്ത് താമസിക്കാനെത്തിയത്.എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര മുറിയാണ് താമസിക്കാൻ നൽകിയതെങ്കിലും പുറത്തു നിന്നുള്ള ഒട്ടും നിലവാരമില്ലാത്ത ഭക്ഷണമാണ് നൽകുന്നതെന്ന് യുവതി 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.
'ഭക്ഷണത്തിൽ പുഴുവുള്ള കാര്യം അപ്പോൾ തന്നെ റിസപ്‌ഷനിൽ വിളിച്ച് അറിയിച്ചിരുന്നു.അവർ ഉടൻ തന്നെ മുറിയിലെത്തി നേരിൽ കണ്ടു ബോധ്യപ്പെട്ട ശേഷം ഭക്ഷണം എടുത്തുകൊണ്ടു പോയി.പകരം വേറെ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് വെക്കുകയായിരുന്നു.കടുത്ത മനം പിരട്ടൽ അനുഭവപ്പെട്ടതിനാൽ ഭക്ഷണം കഴിക്കാതെ ഉറങ്ങുകയായിരുന്നു'-യുവതി പറഞ്ഞു.
സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹോട്ടൽ അധികൃതർ പുറത്തു നിന്ന് വരുന്ന ഭക്ഷണമായതു കൊണ്ടാണ് പിഴവ് സംഭവിച്ചതെന്ന വിശദീകരണത്തോടെ കയ്യൊഴിയുകയായിരുന്നു.അതേസമയം,ഹോട്ടലിൽ താമസിക്കാനെത്തുന്ന അറബ് വംശജരും യുറോപ്യരുമായ യാത്രക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ നിലവാരമുള്ള ഭക്ഷണമാണ് നൽകുന്നത്.
ഖത്തറിൽ നിലവിലുള്ള നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെങ്കിലും മലയാളികളിൽ ഭൂരിഭാഗവും അത്തരം നടപടികളിലേക്ക് നീങ്ങാറില്ല.