June 12, 2022
June 12, 2022
അൻവർ പാലേരി
ദോഹ : ഫിഫ ലോകകപ്പ് മൽസരങ്ങൾ നേരിൽ കാണുക എന്നത് ലോകത്തെ എല്ലാ ഫുട്ബോൾ ആരാധകരുടെയും ആഗ്രഹമാണ്..നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഇന്ത്യയിലുള്ള ഓരോ ഫുട്‍ബോൾ ആരാധകനെ സംബന്ധിച്ചിടത്തോളവും ആഗ്രഹ സഫലീകരണത്തിനുള്ള ഏറ്റവും മികച്ച അവസരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതുവരെ ലോകകപ്പ് മത്സരങ്ങൾ നടന്ന രാജ്യങ്ങളിൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തിൽ എത്തിപ്പെടാവുന്ന,ഭൂമിശാസ്ത്രപരമായി അവർക്ക് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യമാണ് ഖത്തർ.സ്വദേശികളായ ഖത്തർ ജനതയെക്കാൾ കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യമായതിനാൽ സാമൂഹികമായി ഒരു തരത്തിലുള്ള അപരിചിതത്വവും തോന്നാനിടയില്ലാത്ത രാജ്യം.എവിടെ തിരിഞ്ഞാലും ഒരു മലയാളിയെയെങ്കിലും കണ്ടുമുട്ടാൻ കഴിയുമെന്നതിനാൽ മലയാളികൾക്ക് ഖത്തർ ലോകകപ്പ് അവരുടെ വീട്ടുമുറ്റത്ത് നടക്കുന്ന കാൽപന്തുകളിയുടെ ലോകമേളയാണ്.ഇതിന് പുറമെ ഖത്തറിൽ താമസ വിസയുള്ള വിദേശികൾക്ക് ലോകകപ്പ് കാണാനെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ സുപ്രീം കമ്മറ്റി അനുമതി നൽകിയതിനാൽ ഈ വഴിക്ക് പോക്കറ്റ് ചോരുന്നതും ഒഴിവാക്കാനാവും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പ് ഗാലറിയിൽ ഇരുന്ന് നേരിൽ കാണാനുള്ള ടിക്കറ്റ് സ്വന്തമാക്കുക അത്ര എളുപ്പമല്ലെന്നതാണ് യാഥാർഥ്യം.ഇപ്പോൾ നിലവിൽ ടിക്കറ്റ് വിൽപ്പനയുടെ രണ്ട് ഘട്ടങ്ങൾ ഇതിനകം അവസാനിച്ചപ്പോൾ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഖത്തറിലേക്ക് വിമാനം കയറാനുള്ള ഊഴം കാത്തിരിക്കുന്നത്.അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി ഒരവസരം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ- - 'അവസാന നിമിഷ വിൽപന'.യുടെ ഘട്ടമാണ് ഇനി അവർക്ക് മുന്നിലുള്ളത്.
'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന മുൻഗണനാടിസ്ഥാനത്തിലായിരിക്കും 'അവസാന നിമിഷ വിൽപ്പന ഘട്ടം' എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെയും അവസാനത്തെയും ഭാഗ്യപരീക്ഷണം. ഇതിനുള്ള തീയതികൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫൈനൽ മത്സരത്തിന് രണ്ട് മാസം മുമ്പ് ഇതിനുള്ള വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ടൂർണമെന്റിന്റെ അവസാനം വരെ ഈ ഘട്ടത്തിൽ ഭാഗ്യപരീക്ഷണത്തിനുള്ള വാതിലുകൾ തുറന്നുതന്നെയിരിക്കും.
"ഒരു ജീവിതകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്," BNY മെലോണിലെ ജീവനക്കാരനായ ഫുട്ബോൾ ആരാധകൻ ജെറമി ഫ്രെഡറിക് സി.എൻ.ബി.സി ടെലിവിഷനോട് പറഞ്ഞു.
തീർച്ചയായും, ഇത് ഞങ്ങൾ കുറച്ചു നാളായി പ്ലാൻ ചെയ്ത യാത്രയും സ്വപ്നവുമാണ്., ഏഷ്യക്കാരായ ഞങ്ങൾക്ക് കാണാനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഖത്തർ. " ഫ്രഷ്‌വർക്ക്സിൽ ജോലി ചെയ്യുന്ന മറ്റൊരു ഫുട്ബോൾ പ്രേമിയായ ജോനാഥൻ സാമുവൽ പറയുന്നു.ടിക്കറ്റിന്റെ നിലവാരം അനുസരിച്ച് ഒരു ലക്ഷത്തിൽ താഴെ രൂപക്ക് ഞങ്ങൾക്ക് ലോകകപ്പ് കണ്ട് ഇന്ത്യയിലേക്ക് മടങ്ങാമെന്നതാണ് ഏറ്റവും വലിയ സൗകര്യമെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ വർഷം പകുതി മുതൽ ഞങ്ങൾ ഇതിനായി പണം സൂക്ഷിക്കുകയാണ്. ഞങ്ങൾക്ക് ഏകദേശം 80,000 രൂപയാണ് ഞങ്ങളുടെ ബജറ്റെങ്കിലും ടിക്കറ്റ് നില അനുസരിച്ച് ഒരു ലക്ഷം രൂപ വരെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്-" ഫ്രെഡറിക് CNBCTV18.com-നോട് പറഞ്ഞു.
ഖത്തർ ഫിഫാ ലോകകപ്പിനുള്ള ടിക്കറ്റുകൾ CAT 1, CAT 2, CAT 3, CAT 4.എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് തരംതിരിച്ചത്. 1, 2, 3 വിഭാഗങ്ങളിൽ എല്ലാ ആരാധകർക്കും ടിക്കറ്റുകൾ ലഭ്യമാണെങ്കിലും, കാറ്റഗറി 4 ഖത്തറിലെ താമസക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ഫിഫ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം,ഗ്രൂപ്പ് മത്സരങ്ങൾക്കുള്ള വ്യക്തിഗത മത്സര ടിക്കറ്റുകൾക്ക് (കാറ്റഗറി 3) ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 250 ഖത്തർ റിയാലാണ് (5,362 രൂപ). ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 5'850 ഖത്തർ റിയാലും (1,25,597 രൂപ) ആണ്. കാറ്റഗറി 1-ൽ. 6'435 ഖത്തർ റിയാലുമാണ് (1,38,138 രൂപ) നിരക്ക്.
2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഇന്ത്യയിൽ നിന്ന് 3,000 ആരാധകർ മാത്രമാണ് പങ്കെടുത്തതെങ്കിൽ ഖത്തർ ലോകകപ്പ് നടക്കുമ്പോൾ ഗാലറിയുടെ വലിയൊരു ഭാഗവും ഇന്ത്യക്കാർ കയ്യടക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ കണക്കുകൂട്ടുന്നത്.
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടർന്ന് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വനം തമാശ രൂപത്തിൽ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കൊച്ചി ഇൻഫോ പാർക്കിൽ ജീവനക്കാരനായ ആലപ്പുഴക്കാരൻ സന്തോഷ് ആലിക്കരയുടെ പ്രതികരണം ഇങ്ങനെ :
'ഫുട്‍ബോൾ ലോകകപ്പ് മത്സരം മാത്രമല്ല,ലോകത്ത് നടക്കുന്ന എല്ലാ കായികമത്സരങ്ങളും മനുഷ്യനെ ഒരുമിപ്പിക്കാനുള്ളതാണ്.ഭിന്നിപ്പിക്കാനല്ല.ആരെങ്കിലും എവിടെയെങ്കിലുമിരുന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നത് കേൾക്കുന്നവരല്ല ഇന്ത്യയിലെ ഫുട്‍ബോൾ ആരാധകർ ...'
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക