February 23, 2022
February 23, 2022
ദോഹ : രാജ്യത്ത് ജോലി ചെയ്യാനെത്തുന്ന പ്രവാസികൾ, നിയമങ്ങൾ പാലിക്കുന്നതിൽ പലപ്പോഴും വിട്ടുവീഴ്‌ച്ച വരുത്തുന്നതായി ആഭ്യന്തര മന്ത്രാലയം. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പ്രത്യേക വെബിനാറിലാണ് പ്രവാസികളുടെ ഉത്തരവാദിത്തങ്ങളെ പറ്റി ആരോഗ്യ മന്ത്രാലയ അധികൃതർ വിശദീകരിച്ചത്. വസ്ത്രധാരണരീതിയിലും പ്രവാസികൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
'തൊഴിലാളികൾ ധരിക്കുന്ന വസ്ത്രങ്ങൾ രാജ്യത്തിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്ന് അതത് കമ്പനികൾ ഉറപ്പുവരുത്തണം. ഖത്തറിൽ എത്തുന്ന ഓരോ പ്രവാസിയും അക്ഷരാർത്ഥത്തിൽ അയാളുടെ രാജ്യത്തിന്റെ അംബാസിഡറാണ്. സ്വന്തം രാജ്യത്തിന്റെ സംസ്കാരമാണ് അയാൾ പ്രതിഫലിപ്പിക്കുക.'- ലഫ്റ്റനന്റ് കേണൽ അലി ഫലാഹ് അൽ മാരി അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾ തടയുക എന്നത് കൂട്ടായ പരിശ്രമമാണ് എന്ന വിഷയത്തിലൂന്നിയായിരുന്നു വെബിനാർ സംഘടിപ്പിച്ചത്. പ്രവാസികൾക്ക് ഖത്തറിനോടും, ഖത്തറിന് പ്രവാസികളോടും ചില ബാധ്യതകൾ ഉണ്ടെന്നും വെബിനാർ വിശദീകരിച്ചു. മോഷണം, ചൂതാട്ടം, മദ്യപാനം തുടങ്ങി, അൽ റയ്യാൻ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൽ ലഭിക്കുന്ന പലതരം പരാതികളിലും പ്രവാസികൾക്ക് പങ്കുണ്ടെന്ന വിമർശനവും വെബിനാറിൽ ഉയർന്നു. തൊഴിലാളികൾക്ക് കൃത്യമായ സമയത്ത് ശമ്പളം കൊടുക്കാൻ കമ്പനികളോട് നിർദ്ദേശിക്കാനും അധികൃതർ മറന്നില്ല.