September 17, 2021
September 17, 2021
ദോഹ : അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ഇന്ത്യക്കാരുടെ കുത്തൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിമ അൽ നുഐമി. ഇന്ത്യയ്ക്കും ഖത്തറിനുമിടയിൽ പതിറ്റാണ്ടുകളുടെ സൗഹൃദം ഉണ്ടെന്നും, ഖത്തർ എയർവേഴ്സിന്റെ ചിറകിലേറി ഒത്തിരി ഇന്ത്യക്കാർ കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അൽ നുഐമി കൂട്ടിച്ചേർത്തു.
ലോകകപ്പിന് മുന്നോടിയായി നടന്ന യോഗ്യതാ മത്സരങ്ങൾക്കിടെ ഇന്ത്യൻ ടീമിന് പരിശീലനം നടത്താൻ ഖത്തർ അവസരം നൽകിയ കാര്യവും അൽ നുഐമി ഓർമിപ്പിച്ചു. ഇന്ത്യയെ കൂടാതെ അയൽരാജ്യമായ ചൈനയിൽ നിന്നും കാണികൾ ഒഴുകുമെന്ന് ഖത്തർ കണക്കുകൂട്ടുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ പതറാതെ ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങൾ ശരവേഗത്തിൽ പൂർത്തീകരിക്കുകയാണ് രാജ്യം. സ്റ്റേഡിയത്തിന്റെയും, മറ്റ് അനുബന്ധ-അടിസ്ഥാനസൗകര്യങ്ങളുടെയും ജോലികൾ 98 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.