October 02, 2021
October 02, 2021
ദോഹ: ഖത്തർ ശൂറ കൗൺസിലിലേക്കുള്ള പ്രഥമ വോട്ടെടുപ്പ് ഇന്ന് തുടങ്ങി.രാജ്യത്തിന്റെ ചരിത്രത്തിൽ നേരിട്ടുള്ളതും സ്വതന്ത്രവുമായ ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പാണ് ഇന്ന് രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറ് മണി വരെ നടക്കുന്നത്.
45 സീറ്റുകളുള്ള ശൂറ കൗൺസിലിൽ മൂന്നിൽ രണ്ട് (30) സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 26 സ്ത്രീകൾ ഉൾപ്പെടെ 229 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കൗൺസിലിലെ 15 അംഗങ്ങളെ ഖത്തർ ഭരണഘടന പ്രകാരം അമീർ നാമനിർദ്ദേശം ചെയ്യും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഖത്തർ പൗരന്മാർക്കാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവസരം. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് പിന്തുടരുന്ന മുൻകരുതലുകൾ പാലിച്ചാണ് വോട്ടെടുപ്പ്.ക്യു.ഐ.ഡി. കാണിച്ച് വോട്ടർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനും വോട്ടർ പട്ടികയിൽ അവരുടെ രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് ആയാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ നിശബ്ദ പ്രചാരണ സമയം വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് അവസാനിച്ചിരുന്നു.
കൂടുതൽ വോട്ടുകൾ കരസ്ഥമാക്കി ഭൂരിപക്ഷം നേടുന്ന സ്ഥാനാർത്ഥികൾ ശൂറ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടും. രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടുകൾ ഉള്ള സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി മേധാവിക്ക് വിജയിയെ തീരുമാനിക്കാൻ വോട്ട് ചെയ്യാം.ശൂറാ കൗൺസിലിൽ അംഗത്വം നേടുന്നതിനായി നിരവധി സ്ഥാനാർത്ഥികൾ രംഗത്തുള്ളത് മൂലം ശക്തമായ മത്സരമാണ് നടന്നത്.
നിയമ നിർമാണം അടക്കം ഒരു പാർലമെന്റിന് ലഭിക്കുന്ന നിരവധി അധികാരങ്ങളോടെയാണ് പുതിയ പുതിയ ശുറാ കൌൺസിൽ അധികാരത്തിൽ വരിക.