April 10, 2021
April 10, 2021
ദോഹ: ഖത്തറില്‍ നിന്നും മക്കയിലേക്കുള്ള ഉംറ തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. . ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ഖത്തറില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ ഹജ്ജ്, ഉംറ തീര്‍ഥാടനം മുടങ്ങിയിരുന്നു. ഉപരോധം അവസാനിപ്പിച്ച് അല്‍ഉല കരാര്‍ ഒപ്പുവെച്ചതോടെയാണ് മൂന്നുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ഉംറ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് .
റമദാനില്‍ തന്നെ ഉംറ നിര്വഹിക്കാമെന്നതിന്റെ പ്രതീക്ഷയിലാണ് എല്ലാവരും. കോവിഡ്-19 പ്രതികൂല സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഹോട്ടലുകളുമായും റിസര്‍വേഷന്‍ ഓഫിസുകളുമായും ഖത്തറിലെ ഏജന്‍സികള്‍ ബന്ധപ്പെടുന്നുണ്ട്.
അതെ സമയം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള മാനദണ്ഡങ്ങള്‍ മൂലം ഉംറ തീര്‍ഥാടനത്തിന്റെ ചെലവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വളരെ പ്രയാസകരമായിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പോകുന്നതും കോവിഡ് പരിശോധനക്ക് വിധേയമാകുന്നതും ചെലവ് വര്‍ധിപ്പിക്കും. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ ട്രാവല്‍ ഏജന്‍സി അധികൃതരും ഇക്കാര്യം സമ്മതിക്കുന്നുണ്ട് .
പ്രതിദിനം 10,000 ആളുകള്‍ക്കായിരിക്കും ഉംറ അനുവദിക്കുക. 500 ഗ്രൂപ്പുകള്‍ക്ക് ഒരു ഗ്രൂപ്പില്‍ 20 പേരെന്ന നിലയിലായിരിക്കും ഇതെന്നും ഖത്തറിലെ ട്രാവല്‍ ഏജന്‍സി വ്യക്തമാക്കി.. ഒരു ദിവസം ഒരേസമയം 32 ഗ്രൂപ്പുകള്‍ക്ക് ഉംറ ചെയ്യാന്‍ സാധിക്കും. മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറിനും സൗദിക്കുമിടയിലുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നതോടെ തീര്ഥാടനയാത്രകള്ക്കുള്ള ബുദ്ധിമുട്ടുകൂടിയാണ് ഒഴിവായത്. കോവിഡ്-19 കാരണം നിര്‍ത്തിവെച്ച ഉംറ സര്‍വിസുകള്‍ പുനരാരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം തീര്‍ഥാടകര്‍ സൗദിയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ഉംറ തീര്‍ഥാടനം സൗദി അറേബ്യ പുനരാരംഭിച്ചത്.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക