November 11, 2020
November 11, 2020
വാഷിംഗ്ടൺ : അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നവംബര്‍ 13 മുതല്‍ 23 വരെയുള്ള അദ്ദേഹത്തിന്റെ വിദേശയാത്രയ്ക്കിടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. യു.എ.ഇ, ഖത്തര്‍, സദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, ജോര്‍ജിയ, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പോംപിയോ സന്ദര്‍ശിക്കും.
യു.എ.ഇയിലെത്തുന്ന പോംപിയോ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ മേഖലയിലെ സഹകരണവും പ്രാദേശിക പ്രശ്‌നങ്ങളുമാണ് കൂടിക്കാഴ്ചയിൽ ചര്‍ച്ച ചെയ്യുക. ശേഷം ഖത്തറിലേക്ക് പോകുന്ന പോംപിയോ ഖത്തര്‍ അമീര്‍ തമിം ബിന്‍ ഹമദ് അല്‍ താനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാനുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി പ്രശ്‌നങ്ങളും പ്രാദേശിക പ്രശ്‌നങ്ങളുമാണ് ഇവര്‍ ചര്‍ച്ച ചെയ്യുക. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യത്തിന്റെ പ്രാധാന്യവും ചര്‍ച്ചാ വിഷയമാകും. ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലെത്തുന്ന പോംപിയോ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും.
ഫ്രാന്‍സിലെത്തുന്ന പോംപിയോ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും വിദേശകാര്യ മന്ത്രി ലെ ഡ്രിയാനുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. അവിടെ നിന്ന് തുര്‍ക്കിയിലേക്കും പിന്നീട് ജോര്‍ജിയയിലേക്കും പോകും. ഇതിനു ശേഷം ഇസ്രയേലിലേക്കാണ് പോംപിയോ പോകുക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം ചര്‍ച്ച നടത്തും. യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള അബ്രഹാം ഉടമ്പടിയും ഇറാന്റെ അപകടകരമായ ചെയ്തികളും പോംപിയോ നെതന്യാഹുവുമായി ചര്‍ച്ച ചെയ്യും.
അതേസമയം,ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് സജീവമാക്കിയതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തറിനെതിരായ നിയമവിരുദ്ധ ഉപരോധം അവസാനിപ്പിക്കാതെ ശ്രമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.
മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെയും ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് തടസ്സമായി നില്‍ക്കുന്ന പ്രധാന തര്‍ക്കവിഷയങ്ങളില്‍ അനുരഞ്ജനത്തിലെത്തിക്കുന്നതിലാണ് കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തര്‍ക്ക പരഹാരത്തിന് പുതിയ കക്ഷികളൊന്നും ഇടപെടുന്നില്ലെന്നും കുവൈത്ത് വ്യക്തമാക്കി.
നിലവിലുള്ള ആഗോള സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിന്റെ പ്രാധാന്യം പല ഗള്‍ഫ് രാജ്യങ്ങളും ഉയര്‍ത്തിക്കാട്ടിയതിന് പിന്നാലെയാണ് കുവൈത്ത് നീക്കം ശക്തമാക്കിയത്. പ്രശ്‌നത്തിന് തൃപ്തികരമായ ഒരു പരിഹാരം ഉടന്‍ ഉണ്ടാവുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.