May 08, 2022
May 08, 2022
അൻവർ പാലേരി
ദുബായ് / ദോഹ : അറബ് മേഖലയിലെ പ്രഥമ ലോകകപ്പ് ഫുടബോളിന് പന്തുരുളാൻ ആറു മാസങ്ങൾ മാത്രം അവശേഷിക്കെ ഖത്തറിനോട് അടുത്തുകിടക്കുന്ന മറ്റു ഗൾഫ് രാജ്യങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.ലോകകപ്പ് വേളയിൽ ഖത്തറിൽ അനുഭവപ്പെടാനിടയുള്ള തിരക്ക് കണക്കിലെടുത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് കളി കാണാനെത്തുന്ന ആരാധകർക്ക് താമസവും യാത്രാ സൗകര്യങ്ങളും ഒരുക്കാനാണ് യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്.ഖത്തറിലേക്കുള്ള യാത്രാ സമയം കുറവായതു കൊണ്ട് ആരാധകരെ തങ്ങളുടെ രാജ്യത്ത് താമസിപ്പിച്ച് ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് കൃത്യമായി യാത്രാ സൗകര്യം ഒരുക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ.ഇതിന്റെ ഭാഗമായി ഫിഫാ കാർഡുള്ളവർക്ക് ഫ്രീ എൻട്രി അനുവദിക്കുമെന്നും പ്രതിദിന വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുമെന്നും ഒമാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിന് പിന്നാലെ യു.എ.ഇയിലെ ഹോട്ടൽ,വിനോദ സഞ്ചാര മേഖലയും ലോകകപ്പ് സന്ദർശകരെ വരവേൽക്കാൻ തകൃതിയായ ഒരുക്കങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
മത്സരങ്ങൾക്കായി ഖത്തറിലേക്ക് പോകുന്നതിന് മുമ്പോ ശേഷമോ ഫുട്ബോൾ ആരാധകരിൽ നല്ലൊരു വിഭാഗം രാജ്യത്ത് തങ്ങുമെന്നാണ് യുഎഇയിലെ ഹോട്ടലുകൾ പ്രതീക്ഷിക്കുന്നത്.നവംബർ, ഡിസംബർ മാസങ്ങളിലെ മുൻകൂർ എയർലൈൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഇപ്പോൾ തന്നെ തിരക്ക് കൂടിയതായി ഈ മേഖലയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.വേനലവധിയാകുന്നതോടെ ദുബായിലും യുഎഇയുടെ മറ്റ് ഭാഗങ്ങളിലും ഹോട്ടൽ ബുക്കിംഗിനായുള്ള തിരക്ക് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.
'ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്ക്ഇതുവരെ വലിയതോതിലുള്ള വർധനവൊന്നും ഞങ്ങളുടെ ബുക്കിങ്ങിൽ ഉണ്ടായിട്ടില്ല.അതേസമയം,ഈ സ്ഥിതി എപ്പോൾ വേണമെങ്കിലും മാറാം.അവസാന നിമിഷം ബുക്കിങ്ങിനായുള്ള തിരക്കുകൾ കുത്തനെ ഉയരുന്ന പ്രവണതയാണ് കഴിഞ്ഞ രണ്ടു വർഷമായി ഹോട്ടൽ മേഖലയിൽ പൊതുവെ കണ്ടുവരുന്നത്.' ഇഷ്‌റഖ് ഹോസ്പിറ്റാലിറ്റി സി.ഇ.ഒ അലക്‌സാണ്ടർ സുസ്‌കി ഗൾഫ് ന്യൂസ് പത്രത്തോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക