June 11, 2022
June 11, 2022
ജനീവ: ഖത്തറിലെ തൊഴിൽ മേഖലയിൽ സമീപ വർഷങ്ങളിൽ റെക്കോർഡ് വേഗതയിലാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കിയതെന്ന് യു.എൻ അറബ് സ്‌റ്റേറ്റ്‌സ് റീജിയണൽ ഡയറക്‌ടർ ഡോ. റുബ ജറാദത്ത് പറഞ്ഞു. സമീപ വർഷങ്ങളിൽ ഖത്തറിലെ തൊഴിൽ വിപണി സാക്ഷ്യം വഹിച്ച പരിഷ്കാരങ്ങളെ സംഘടന അഭിനന്ദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
തൊഴിൽ പരിഷ്കാരങ്ങൾ കൂടുതൽ സമഗ്രവും വിപുലവുമാക്കുന്നതിന് ഖത്തറും ഐഎൽഒയും നിരന്തരം സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും ജറാദത്ത് ഊന്നിപ്പറഞ്ഞു.ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ,വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യവുമായി ബന്ധപ്പെടുത്തി ചില പടിഞ്ഞാറൻ മാധ്യമങ്ങൾ ഖത്തറിനെതിരെ സംഘടിത ആക്രമണം തുടരുന്നതിനിടെയാണ് യു.എൻ പ്രതിനിധി ഖത്തറിലെ തൊഴിൽ നിയമ പരിഷ്കാരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ദോഹയിൽ നാല് വർഷത്തിലേറെയായി ഐഎൽഒ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും തൊഴിൽ വിപണിയിലെ മികച്ച മുന്നേറ്റത്തിനും ശ്രദ്ധേയമായ മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഈ നേട്ടങ്ങൾ ആഘോഷിക്കാനുള്ള അവസരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ,തൊഴിലാളികളുടെ ക്ഷേമത്തിലും തൊഴിൽ അവകാശങ്ങളിലുമുള്ള പുരോഗതിയെ ജനീവയിൽ നടക്കുന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രത്യേകം പ്രശംസിച്ചു.ഫിഫ ലോകകപ്പിന് മുന്നോടിയായി നടപ്പാക്കിയ മിനിമം വേതന നിയമം ഇതിനകം തന്നെ 280,000 തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ ഇടയാക്കിയതായും സെമിനാർ ചൂണ്ടിക്കാട്ടി.
ഗാർഹിക തൊഴിലാളികളുടെ ഓവർടൈം വേതനം ഉറപ്പാക്കൽ, തൊഴിലാളിയെ പിരിച്ചുവിടുന്നതിനുള്ള നിബന്ധനകൾ, തൊഴിൽ വ്യവസ്ഥകൾ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 പുതിയ ഖത്തർ വിസ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, കമ്പനികളിൽ തൊഴിലാളികളുടെ പങ്കാളിത്തവും അവകാശങ്ങളും സുഗമമാക്കുന്നതിന് സംയുക്ത കമ്മിറ്റികൾ എന്നിവയും തൊഴിൽ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക