July 31, 2022
July 31, 2022
വരാപ്പുഴ: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസില്‍പ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍..ആലുവ എടത്തല എന്‍.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടില്‍ നിയാസ് (33), കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി നാലകത്ത് വീട്ടില്‍ ഷെമീര്‍ (25), കോട്ടയം വൈക്കം അയ്യര്‍ കുളങ്ങര കണ്ണംകുളത്ത് വീട്ടില്‍ രതീഷ് (26) എന്നിവരെയാണ് കോതമംഗലത്ത് നിന്ന് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ പ്രധാനിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മയക്കുമരുന്നുമായി പിടികൂടിയതിനെതുടര്‍ന്ന് ഖത്തര്‍ ജയിലില്‍ കഴിയുന്ന വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തിന്റെ മാതാവ് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് നല്‍കിയ പരാതിയിലാണ് നടപടി. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് പറഞ്ഞ് ജൂലായ് ഏഴാം തീയതിയാണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് അയച്ചത്. വിസയും ടിക്കറ്റും സൗജന്യമാണെന്നും പറഞ്ഞിരുന്നു.
ദുബായിലെത്തി ഒരു ദിവസം തങ്ങിയ യശ്വന്തിന്റെ കൈവശം സംഘവുമായി ബന്ധപ്പെട്ടവര്‍ മയക്കുമരുന്ന് അടങ്ങിയ പൊതി നല്‍കി. ജൂലായ് 9ന് ഖത്തര്‍ എയര്‍പ്പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ പരിശോധയ്ക്കിടെ മയക്കുമരുന്ന് പിടികൂടുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സമാന സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി സ്വദേശി ഷമീര്‍ എന്ന മറ്റൊരു ഉദ്യോഗാര്‍ത്ഥിയും ഖത്തറില്‍ പിടിയിലായിട്ടുണ്ട്.
പ്രതികള്‍ വന്‍ മയക്കുമരുന്നു മാഫിയ സംഘത്തിലെ ചെറു കണ്ണികളാണെന്നാണ് പൊലീസിന്റെ നിഗമനം. 5000 മുതല്‍ 10000 വരെ കമ്മിഷനില്‍ 'കാരിയര്‍മാരെ' ഒപ്പിച്ചുനല്‍കുക മാത്രമാണ് ഇത്തരക്കാരുടെ ദൗത്യം. ആളെ അയ്ക്കുന്നതല്ലാതെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്താവുന്ന യാതൊന്നും ലഭിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രവര്‍ത്തനങ്ങളെന്ന് പൊലീസ് പറയുന്നു. ഇവരുടെ ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുനമ്ബം ഡി.വൈ.എസ്.പി എം.കെ. മുരളി, എസ്.എച്ച്.ഒ ജെ.എസ്. സജീവ്കുമാര്‍, എസ്.ഐ പി. സുരേഷ്, എ.എസ്.ഐമാരായ ടി.കെ റജു, റെനില്‍ വര്‍ഗീസ്, എസ്.സി.പി.ഒമാരായ എസ്.വിജയ കൃഷ്ണന്‍, പി.കെ. ഷാനി, സി.പി.ഒമാരായ എം.പി സിജിത്ത്, കെ.ബിജു രാജ്, ടി.ഡി.ടിറ്റു, ബിബിന്‍ സുരേന്ദ്രന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.