June 06, 2022
June 06, 2022
തിരുവനന്തപുരം: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യന്‍ അംബാസഡറെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച ഖത്തർ നടപടിയെ കുറിച്ചുള്ള ചർച്ചയിൽ സംഘപരിവാര്‍ അനുയായികളെ വിമര്‍ശിച്ച് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്.സംഘ്പരിവാർ അനുകൂലികളുടെ ക്ലബ് ഹൗസ് ചർച്ചയിൽ ബിജെപി നേതാക്കള്‍ പ്രവാചകനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ ഇന്ത്യന്‍ അംബാസഡറുമാരെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച ഖത്തറിന്റേയും കുവൈത്തിന്റെയും നടപടിയെ ചിലർ അനുകൂലിച്ചതാണ് മോഹൻദാസിനെ ചൊടിപ്പിച്ചത്.
'ഖത്തറിന്റെ ചോറ് വാങ്ങിച്ച് ജീവിക്കാന്‍ ഞാനില്ല. നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച് ഇന്ത്യ മുഴുവന്‍ സ്വര്‍ണം കൊണ്ട് പൊതിയണം, എന്നെ മതം മാറാന്‍ കിട്ടില്ല' എന്നായിരുന്നു ചർച്ചക്കിടെ മോഹൻദാസിന്റെ പരാമർശം.
അറബികളെ പിണക്കേണ്ടതില്ല, കാശ് കിട്ടിയാല്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപും ദുബായിയെ പോലെ മാറ്റാം എന്ന് ഒരാളുടെ അഭിപ്രയത്തിന് മറുപടി പറയുകയായിരുന്നു ടിജി മോഹന്‍ദാസ്.
ചര്‍ച്ചയുടെ പൂര്‍ണരൂപം,
രാജേഷ്-
ഖത്തറില്‍ ക്ഷേത്രം തുറന്നപ്പോള്‍ നമ്മള്‍ നയതന്ത്ര മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്ന് പറഞ്ഞ് കുറേ പേര്‍ കയ്യടിച്ചിരുന്നു. നയതന്ത്രം എന്ന് പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടുമുളള കൊടുക്കല്‍ വാങ്ങലുകളാണ്. നമ്മള്‍ ചൈനയുടെ അടുത്ത് പെരുമാറുന്നത് പോലെയാണോ ശ്രീലങ്കയുടെ അടുത്തോ പാകിസ്ഥാനിന്റെ അടുത്തോ പെരുമാറുന്നത് അല്ല, നമ്മുക്ക് എതിരാളികളെ കൂടി നോക്കണം.
ഖത്തറുമായി നമുക്ക് അഗാധമായ ബന്ധമുണ്ട്. അവരുമായി സാമ്പത്തിക ബന്ധമുണ്ട്. നമുക്ക് അവരെ മറികടക്കാന്‍ പറ്റില്ല. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഉളളത്. ഈ വിഷയത്തിന്റെ പേരില്‍ അവരെ പിണക്കാന്‍ പറ്റില്ല.
കമല്‍-
നമുക്ക് ഒരുപാട് കാശ് കിട്ടിയാലെ മുന്നോട്ട് പോവന്‍ പറ്റുകയൊളളു. പ്രത്യേകിച്ച് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപൊക്കെ ദുബായ് പോലെ ആക്കാനായിട്ട് കാര്‍ഗോ ഷിപ്പ് സിറ്റി തന്നെ ഉണ്ടാക്കാനുളള ഇഷ്ടം പോലെ കാശ് വേണം. ദുബായ് രക്ഷപ്പെട്ടത് തന്നെ അവിടുത്തെ കാര്‍ഗോ ഷിപ്‌മെന്റ് ആണ്. അത് പോലെ ഒരു പരിപാടി നമ്മള്‍ ചെയ്യുന്നുണ്ട്. അപ്പോള്‍ അതിന് വേണ്ടി കാശ് വേണം. ഇന്ത്യയുടെ നിലനില്‍പ്പിന് കാശ് ആവശ്യമാണ്. അതേസമയം നുപൂര്‍ ശര്‍മ്മയെ പബ്ലിക്കായി വലിച്ചു കീറാന്‍ ഇട്ടു കൊടുത്തുതും മോശം തന്നെയാണ്. ബിജെപിക്ക് എങ്ങനെ അവിടെ പിഴച്ചു എന്നത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്.
അതേസമയം ഇത് ചെയ്‌തേ പറ്റു, കാരണം അത്രത്തോളം ചവിട്ടാണ് നാലു സൈഡില്‍ നിന്നും കിട്ടുന്നത്. അപ്പൊ നമുക്കിപ്പോ നമ്മള്‍ ഉണ്ടാക്കിയ സാധനങ്ങളെല്ലാം നമ്മുടെ വീട്ടില്‍ തന്നെ വെച്ചേക്ക് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു കഴിഞ്ഞാല്‍ ഇന്നത്തെ കാര്യസ്ഥിതിയില്‍ അത് മോശമാണ്.
ടിജി മോഹന്‍ദാസ്-
സംസാരിച്ചത് ആരാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അറിവിലേക്കായി പറയുകയാണ്. ഖത്തറില്‍ നിന്ന് കാശ് കൊണ്ടുവന്ന് ഇന്ത്യ മൊത്തം സ്വര്‍ണ്ണം പൊതിയാന്‍ പോകുന്നു, ആകെ വേണ്ടത് ടിജി മോഹന്‍ദാസ് ഇസ്ലാമായിട്ട് മാറണം ഇങ്ങനെയൊരു ആവശ്യം നാളെ വന്നാല്‍ മോഹന്‍ ദാസിനെ അതിന് കിട്ടുകയില്ല കേട്ടോ. നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച് അവരുടെ സ്വര്‍ണം വാങ്ങിച്ച് ലക്ഷദ്വീപിനെ, എന്തിന് ആന്‍ഡമാന്‍ നിക്കോബറിനെ മാത്രമാക്കുന്നത് ലക്ഷദ്വീപിനെ കൂടി സ്വര്‍ണം പൊതിഞ്ഞോ. എന്നെ കിട്ടുകയില്ല അതിന്. ഞാന്‍ ചത്തു പോകാന്‍ തയ്യാറാണ്. പക്ഷെ ഇത് പോലെ കാശ് കാണിച്ച് പേടിപ്പിച്ച് എന്നെ എന്തെങ്കിലും ചെയ്യാമെന്ന് ആരും വിചാരിക്കരുത്. ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ വാക്താവ് നുപുര്‍ ശര്‍മ്മയേയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സ്സപെന്‍ഡ് ചെയ്തിരുന്നു. പരാമര്‍ശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്ത് നിന്നും വിമര്‍ശനമുയര്‍ന്നതോടെയാണ് നടപടി. സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നുവെന്ന് നുപുര്‍ ശര്‍മ്മ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക