December 01, 2022
December 01, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ: ബുധനാഴ്ച രാത്രി നടന്ന ഗ്രൂപ്പ് സിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ അര്‍ജന്‍റീനൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റി ആദ്യപകുതിയിലുടനീളം താരമായത് പോളണ്ടിന്റെ ഒരേയൊരു താരം.തുടക്കം മുതൽ ആധിപത്യം നിലനിർത്തിയ മെസ്സിപ്പടയുടെ തുടര്‍ച്ചയായ മിന്നലാക്രമണങ്ങളെ കരുത്തോടെ തടഞ്ഞുനിർത്തിയ സ്റ്റെൻസിയായിരുന്നു ആദ്യപകുതിയിലെ സൂപ്പർ താരം. ഒന്നിനു പിറകേയെത്തിയ ഏഴു തകർപ്പൻ ഷൂട്ടുകളാണ് പോസ്റ്റിൽ മലപോലെ നിന്ന സ്റ്റെൻസി തട്ടിത്തെറിപ്പിച്ചത്. ഏഴ് സേവുകളാണ് സ്റ്റെന്‍സിയുടെ കൈകളില്‍ നിന്ന് 45 മിനുറ്റുകളിലും മൂന്ന് മിനുറ്റ് അധികസമയത്തുമുണ്ടായത്. 66 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്‍റീനയെ മുതലാക്കാന്‍ സ്റ്റെന്‍സി അനുവദിച്ചില്ല.
അൽവാരസിൻറെ മിന്നൽ ഷൂട്ട് സ്റ്റെൻസി തട്ടിയകറ്റി. റിബൗണ്ട് ചെയ്ത ബോൾ ബോക്സിനു വെളിയിൽ. പന്തെടുത്ത് ബോക്സിലേക്കു പാഞ്ഞ മെസിയെ 38-ാം മിനിറ്റിൽ സ്റ്റെൻസി കാലുകൊണ്ടു തട്ടി മാറ്റി. റഫറിയുടെ ലോംഗ് വിസിൽ. മെസിക്ക് അനുകൂലമായ പെനാൽറ്റി. മൈതാനത്തും ലോകമെങ്ങുമുള്ള പ്രേക്ഷകരും പ്രതീക്ഷയുടെ കൊടുമുടിയിൽ.കിക്കെടുത്തതും സാക്ഷാൽ മിശിഹ തന്നെ. പക്ഷേ, അവിശ്വസനീയമായ വേഗത്തിൽ സ്റ്റെൻസി പറന്നു വീണ് ബോൾ സേവ് ചെയ്തു. മെസിയുടെ തല കുനിഞ്ഞു. സ്റ്റെൻസി ആരാധകരുടെ കൊടുമുടിയിലേക്ക് ഓടിക്കയറി.പിന്നാലെയും അർജൻറീനൻ താരങ്ങൾ ആക്രമണങ്ങൾ നടത്തിയെങ്കിലും പോളിഷ് ഗോളിയെ മറികടക്കാൻ കഴിയാതെപോയി.
ലിയോണൽ മെസിയുടെ പെനാൽറ്റി കിക്ക് തടുത്ത് ആദ്യപകുതിയിൽ പോളിഷ് ഗോളി സ്റ്റെൻസി താരമായി. അർജന്റനയ്ക്കെതിരേ സ്റ്റെൻസിക്ക് ഒറ്റയ്ക്കു പൊരുതിയെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഗോൾരഹിത സമനിലയിൽ കലാശിച്ച ആദ്യ പകുതിയത്രയും മെസിയുടെ മിസിംഗിൽ നിറഞ്ഞു നിന്നെങ്കിലും രണ്ടാം പകുതി കളിയുടെ ഗതി മാറ്റി.
മാക് അലിസ്റ്ററും(46), ജൂലിയൻ ആൽവാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പോയിൻറ് നിലയിൽ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാർട്ടറിലെത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക