April 07, 2022
April 07, 2022
ദോഹ : ഫിഫ ഫുട്‍ബോൾ ലോകകപ്പിന് രാജ്യം വേദിയാവുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ ഖത്തറിൽ ഏർപ്പെടുത്താനുദ്ദേശിക്കുന്ന പ്രവേശനവിലക്കിന്റെ വിശദവിവരങ്ങൾ പുറത്ത്. ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെ സുപ്രീം കമ്മിറ്റി വക്താവ് ഖാലിദ് അൽ നാമയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്.
ലോകകപ്പിന്റെ സമയത്ത് ഖത്തർ പൗരന്മാർക്കും താമസവിസ ഉള്ളവർക്കും ഒരു തരത്തിലുള്ള പ്രവേശനവിലക്കും നേരിടേണ്ടി വരില്ലെന്നും, അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അൽ നാമ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും അൽ നാമ കൂട്ടിച്ചേർത്തു. "ലോകകപ്പിന് മുൻപ് രാജ്യം വിട്ടാൽ, നവംബർ മാസത്തിലും ഡിസംബർ മാസത്തിലും മടങ്ങിയെത്താൻ കഴിയില്ല എന്നാണ് ചിലരുടെ ധാരണ. എന്നാൽ, ഈ നിയമം സന്ദർശകവിസക്കാർക്ക് വേണ്ടിയുള്ളതാണ്. താമസവിസ ഉടമകളെ ഈ നിബന്ധന ബാധിക്കില്ല". അൽ നാമ വ്യക്തമാക്കി. ലോകകപ്പിന് രാജ്യം പരിപൂർണസജ്ജമായെന്നും അൽ നാമ മാധ്യമങ്ങളെ അറിയിച്ചു.