August 28, 2021
August 28, 2021
ദുബായ് :ഉപരോധം പിൻവലിച്ച ശേഷം ഖത്തറും യു.എ.ഇയും തമ്മിൽ കൂടുതൽ അടുക്കുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു.ദീർഘനാളത്തെ ഇടവേളക്ക് ശേഷം ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് അൽതാനിയും, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇറാഖിൽ കൂടിക്കാഴ്ച നടത്തി.ശൈഖ് മുഹമ്മദ് തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ഇറാഖിൽ നടന്ന ഉച്ചകോടിക്കിടെയാണ് ഇരുവരും ഒന്നിച്ച് സമയം ചിലവഴിച്ചത്. മിഡിൽ ഈസ്റ്റിൽ പൂർണസമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖിലും, ഫ്രാൻസിലുമായാണ് ഈ ഉച്ചകോടി നടക്കുന്നത്.
"തമീം സഹോദരതുല്യനാണ്, സുഹൃത്താണ്, ഖത്തറിലെ ജനങ്ങൾ എനിക്കെന്റെ ബന്ധുക്കളാണ്", ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.. ഇരുരാജ്യങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കാൻ ഉള്ള തീരുമാനങ്ങൾക്കൊപ്പം ഇറാഖിന്റെ സുരക്ഷാപ്രശ്നങ്ങളും ചർച്ചയിൽ വിഷയമായി.
യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.2017 ജൂണിലെ ഉപരോധത്തിന് ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് ഉന്നത സംഘം ഖത്തര്‍ സന്ദര്‍ശനത്തിനായെത്തുന്നത്. ശൈഖ് തഹ്നൂനിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.