September 02, 2022
September 02, 2022
ദോഹ: ഖത്തറിന്റെ ആകാശാതിർത്തി പുനർനിർണയിച്ചു കൊണ്ടുള്ള കരാറിൽ ഖത്തറും ബഹ്‌റൈനും യൂ.എ.ഇ യും സൗദി അറേബ്യയും ഒപ്പുവെച്ചു. ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്.ഐ.ആർ) എന്ന പേരിലറിയപ്പെടുന്ന പുതിയ എയർ സ്പേസ് സെപ്റ്റംബർ എട്ട് മുതൽ പ്രാബല്യത്തിൽ വരും. ഉപരോധത്തിന് ശേഷം ഖത്തർ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് ഗൾഫ് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തിയത്.
ബഹ്‌റൈൻ കൈവശം വെച്ചിരുന്ന ഖത്തറിന്റെ വിമാനപാത ഇതോടെ ഖത്തറിന് തിരികെലഭിക്കും. ഇതിനുപുറമെ, യൂ.എ.ഇ യിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഇനി ഖത്തർ വ്യോമപാതയിലൂടെയായിരിക്കും സർവീസ് നടത്തുക.
ഖത്തറിന്റെ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.. രാജ്യത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് തങ്ങളുടെ എയർ സ്പേസ് തിരികെ ലഭിക്കുക എന്നത്.ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആണ് ഓരോ രാജ്യത്തിന്റെയും എയർ സ്പേസ് നിശ്ചയിക്കുന്നത്.
പഴയ കരാർ പ്രകാരം ഖത്തറിന് മുകളിലുള്ള എയർ സ്പേസ് ബഹ്‌റൈനിന്റെ നിയന്ത്രണത്തിലായിരുന്നു. ഖത്തറിന് ഇതിൽ എതിർപ്പുണ്ടായിരുന്നില്ലെങ്കിലും 2017 ൽ അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ബഹ്‌റൈൻ തങ്ങളുടെ എയർ സ്പേസിൽ നിന്നും ഖത്തർ എയർവേസിനെ വിലക്കി. ഇതിന്റെ ഫലമായി ഉപരോധകാലത്ത് ഖത്തർ എയർവയസ് വിമാനങ്ങൾ ഇറാൻ വഴിയാണ് പറന്നത്. കൂടുതൽ സമയം പറക്കേണ്ടി വന്നതിനാൽ ഭീമമായ നഷ്ടമാണ് ഇത് ഖത്തറിന് ഉണ്ടാക്കിയത്.
പുതിയ കരാർ പ്രകാരം ബഹ്‌റൈൻ എയർ സ്പേസിന്റെ പകുതിയും യൂ.എ.ഇ, ഇറാൻ എയർ സ്പേസിന്റെ ഒരു ഭാഗവും ഖത്തറിന് ലഭിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക