March 30, 2021
March 30, 2021
ദോഹ: ഖത്തറിലെ കൊവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഐ.സി.യു ആക്റ്റിങ് ചയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ്. രണ്ടാം തരംഗത്തില്‍ 14 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ കൂടുതലായി രോഗബാധിതരാവുന്നത് ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം അല്‍ റയാന്‍ ടി.വിയോട് പറഞ്ഞു.
കൊവിഡിന്റെ ആദ്യ തരംഗത്തില്‍ പോലും രോഗബാധിതരാവുന്ന കുട്ടികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധനവ് ദൃശ്യമായിട്ടില്ല. ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ പോലെ പെരുമാറിയും എക്‌സിബിഷനുകളും സാമൂഹിക ഒത്തുകൂടലുകളും മറ്റും നടത്തി മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നതും ജനങ്ങള്‍ തുടരുകയാണെങ്കില്‍ വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്. ഇപ്പോഴുള്ള ഒത്തുചേരലുകള്‍ കൊവിഡ് വ്യാപനം അതീവ രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന വിവിധ വകഭേദങ്ങള്‍ ഖത്തറില്‍ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടതാണ്. എല്ലാ വകഭേദങ്ങള്‍ക്കുമുള്ള ചികിത്സ ഒരുപോലെയാണ്. എന്നാലും രോഗലക്ഷണങ്ങള്‍ കടുത്തതാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.
അതേസമയം ചൊവ്വാഴ്ച ഖത്തറില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. രാജ്യത്ത് പുതുതായി 720 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 412 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
നിലവില്‍ രാജ്യത്ത് 1590 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.