January 25, 2021
January 25, 2021
ദോഹ: ദോഹയിലെ സൗദി എംബസി തുറക്കുന്നതിന്റെ ഭാഗമായി സാങ്കേതിക സംഘത്തെ ഖത്തറിലേക്ക് അയച്ചതായി സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു . ഏതാനും ദിവസങ്ങൾക്കകം എംബസി തുറന്നു പ്രവർത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുക എന്ന ദൗത്യത്തോടെയാണ് സംഘത്തെ അയച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അൽ-ഉല കരാറിലെ നിർദേശങ്ങളനുസരിച്ചാണ് എംബസി തുറക്കാനുള്ള നടപടികളിലേക്ക് സൗദി കടക്കുന്നത്.അൽ ഉല കരാറിലെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ എല്ലാവരിലും നിന്നുണ്ടാവണമെന്ന് സൗദി വിദേശകാര്യമന്ത്രി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഈ കരാർ യാഥാർത്ഥ്യമാവാനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
എംബസി വീണ്ടും തുറക്കുന്നതുൾപ്പെടെ ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉടൻ പഴയ പടിയാക്കാനുള്ള ശ്രമങ്ങളിലാണ് റിയാദെന്നും അൽ അറേബ്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
നയതന്ത്ര ബന്ധങ്ങൾ പഴയ അവസ്ഥയിലേക്ക് ആയിത്തുടങ്ങിയെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും എംബസി ഏതാനും ദിവസങ്ങൾക്കകം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൗദി അറേബ്യയിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തിൽ യുഎഇയും ബഹ്റൈനും സ്വീകരിച്ചിരിക്കുന്നത്. അൽ ഉല കരാറിൽ ഒപ്പു വച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളുടെയും എംബസികൾ എപ്പോൾ മുതൽ പ്രവർത്തനം തുടങ്ങുമെന്ന കാര്യം അവർ വ്യക്തമാക്കിയിട്ടില്ല.
മറ്റ് രാജ്യങ്ങളുടെ നിലാപാടിനെപ്പറ്റിയുള്ള ചോദ്യങ്ങളോട്, അൽ-ഉല കരാറിൽ ഒപ്പുവച്ച എല്ലാ രാജ്യങ്ങൾക്കും സമാധാന ശ്രമങ്ങളിൽ നിർണായക സ്ഥാനമുണ്ടെന്നും കരാറിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നുമായിരുന്നു സൗദി വിദേശകാര്യമന്ത്രിയുടെ മറുപടി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.