February 01, 2021
February 01, 2021
ദോഹ: ഖത്തറില്‍ വെള്ളക്കരം വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. ഫെബ്രുവരി മുതല്‍ വെള്ളക്കരത്തിനൊപ്പം സാനിറ്റൈസേഷന്‍ ഫീസായി 20 ശതമാനം തുക അധികം നല്‍കേണ്ടി വരുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ നേരത്തേ അറിയിച്ചിരുന്നു. ജനുവരി മാസത്തെ ബില്ല് മുതലാണ് ഈ തുക ഈടാക്കി തുടങ്ങുകയെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനുമായി (കഹ്‌റാമ) സഹകരിച്ചാണ് അഷ്ഗല്‍ മലിനജല നിര്‍മ്മാര്‍ജ്ജന സേവനത്തിനുള്ള ഫീസായി വെള്ളക്കരത്തിന്റെ 20 ശതമാനം തുക ഈടാക്കാന്‍ തീരുമാനിച്ചത്.
സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഷ്ഗാല്‍ നല്‍കുന്ന വിവിധ സേവനങ്ങളുടെ ഫീസ് നിര്‍ണ്ണയിക്കുന്നതിനായി മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം ഈ വര്‍ഷം ജനുവരിയില്‍ പുറപ്പെടുവിച്ച പ്രമേയം (നമ്പര്‍ 211) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിലവര്‍ധനവ്.
സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ജല ഉപഭോഗം യുക്തിസഹമാക്കുന്നതിനും രാജ്യത്തെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായാണ് നിരക്ക് വര്‍ധനവ് നടപ്പാക്കുന്നതെന്ന് അഷ്ഗല്‍ ഡിസംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം, ഖത്തരി പൗരന്മാര്‍ക്ക് നിരക്ക് വര്‍ധന ബാധകമാവില്ല. ഖത്തരികളല്ലാത്ത ഖത്തര്‍ നിവാസികള്‍ക്ക് പ്രതിമാസ ജല ബില്ലിന്റെ 20 ശതമാനത്തിന് തുല്യമായ തുക സേവന ഫീസായി കണക്കാക്കും. ഉദാഹരണത്തിന് 300 റിയാലാണ് ബില്‍ തുക എങ്കില്‍ അതിനൊപ്പം മലിനജല നിര്‍മ്മാര്‍ജ്ജന സേവനത്തിനുള്ള ഫീസായി 60 റിയാല്‍ കൂടി അധികമായി ചേര്‍ക്കും.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.