February 13, 2022
February 13, 2022
ദോഹ : രാജ്യത്തെ ഡെലിവറി കമ്പനികൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് വ്യവസായ മന്ത്രാലയം. ഇലക്രോണിക് മാർഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ, ഉൽപന്നങ്ങളുടെ വിലനിർണയം കൃത്യമായി ഉപഭോക്താക്കളെ അറിയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കമ്പനികൾക്ക് പലപ്പോഴും വീഴ്ച്ച സംഭവിക്കുന്നതായും വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി.
2013 ലെ എട്ടാം നിയമം അനുസരിച്ചാണ് ഡെലിവറി കമ്പനികൾ പ്രവർത്തിക്കേണ്ടത്. വിപണിയിലെ വിലയ്‌ക്കൊപ്പം ഡെലിവറി ചെയ്യുന്നതിനുള്ള സർവീസ് ചാർജും ഏർപ്പെടുത്തുമ്പോൾ, വില കൂടുതലാവാതെ നോക്കണമെന്നും നിർദേശമുണ്ട്. ബൈക്കിൽ എത്തിച്ചുനൽകുന്ന വസ്തുക്കൾക്ക് പരമാവധി 10 റിയാലും, മറ്റ് വാഹനങ്ങളിൽ ആണെങ്കിൽ 20 റിയാലുമാണ് സർവീസ് ചാർജ്. വിലയിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാൻ കമ്പനികൾ തയ്യാറാവണമെന്നും മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഒരു മില്യൺ റിയാൽ വരെ പിഴ ചുമത്തുകയോ മൂന്ന് മാസത്തേക്ക് കമ്പനി അടച്ചിടുകയോ ചെയ്യും. അമിത തുക ഈടാക്കുന്ന ഡെലിവറി കമ്പനികളുമായി കരാറിൽ ഏർപ്പെടരുതെന്ന് കഫ്റ്റീരിയകൾക്കും മറ്റ് കടകൾക്കും മന്ത്രാലയം നിർദേശം നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 16001 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.