January 25, 2022
January 25, 2022
ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒൻപത് വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാൻ അപേക്ഷ നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അറേബ്യൻ വിഭാഗത്തിൽ പെട്ട പ്രത്യേക ഇനം മാനുകൾ, ഏഷ്യൻ കലമാനുകൾ, മുയലുകൾ, മുള്ളൻപന്നികൾ തുടങ്ങിയ വന്യജീവികളെ അടുത്തുനിന്നും കാണാനുള്ള അവസരമാണ് രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുക.
വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എത്ര സന്ദർശകരാണ് സംഘത്തിലുള്ളത്, എത്ര മണിക്കാണ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അപേക്ഷ നൽകേണ്ടത്. പ്രകൃതിയിലെ വൈവിധ്യത്തെ സംരക്ഷിക്കാൻ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും, സങ്കേതങ്ങളിൽ നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ടെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ വക്താവ് അൽ സഫ്രാൻ അറിയിച്ചു. കണക്കുകൾ പ്രകാരം ഖത്തറിന്റെ ആകെ കരഭൂമിയുടെ 23.6 ശതമാനവും വന്യജീവി സങ്കേതങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. 3,464 ചതുരശ്ര കിലോമീറ്ററിലായാണ് ഒൻപത് വന്യജീവി സങ്കേതങ്ങൾ വ്യാപിച്ചുകിടക്കുന്നത്.