November 21, 2021
November 21, 2021
ദോഹ : ഫുട്ബോൾ ലോകകപ്പിനായി പ്രത്യേകം നിർമിച്ച റാസ് അബു അബൂദ് സ്റ്റേഡിയം ഇനിമുതൽ 'സ്റ്റേഡിയം 974' എന്ന പേരിൽ അറിയപ്പെടും. സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകകപ്പിനായി ഒരുക്കിയ വേദികളിൽ ഏഴാമത്തേതാണ് 'സ്റ്റേഡിയം 974'. നവംബർ 30 ന് യുഎഇയും സിറിയയും തമ്മിൽ നടക്കുന്ന അറബ് കപ്പ് മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരം.
ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കിയത്. ദോഹ തുറമുഖത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയം വെസ്റ്റ് ബേ സ്‌കൈ ലൈനിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന സാങ്കേതികവിദ്യയിൽ പണികഴിപ്പിച്ച, ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം കൂടിയാണ് 'സ്റ്റേഡിയം 974'. നാല്പതിനായിരം കാണികൾക്ക് ഒന്നിച്ചിരുന്ന് കളി കാണാൻ സാധിക്കുന്ന ഈ സ്റ്റേഡിയത്തിൽ ലോകകപ്പിലെ ഏഴ് മത്സരങ്ങളും, ഫിഫ അറബ് കപ്പിലെ ആറ് മത്സരങ്ങളും അരങ്ങേറും. ഖത്തറിന്റെ ഇന്റർനാഷണൽ ഫോൺ കോഡും, ഒപ്പം സ്റ്റേഡിയം പണികഴിപ്പിക്കാനായി ഉപയോഗിച്ച കണ്ടയ്നറുകളുടെ എണ്ണവുമാണ് 974 എന്ന സംഖ്യ സൂചിപ്പിക്കുന്നത്.