February 16, 2022
February 16, 2022
ദോഹ : കഴിഞ്ഞ നാല് വർഷമായി രാജ്യത്തെ സ്വദേശി പൗരന്മാർ ജോലിയിൽ പ്രവേശിക്കുന്നതിന്റെ എണ്ണം വർധിച്ചതായി പഠനറിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാലാണ് കണക്കുകൾ പുറത്തുവിട്ടത്. നാല് വർഷം കൊണ്ട് 135 ശതമാനത്തിന്റെ വർധനവാണ് സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായത്.
ഖത്തറി പൗരന്മാരായ എഞ്ചിനീയർമാരുടെ എണ്ണത്തിൽ 163 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. നിലവിൽ അഷ്‌ഗാലിന് കീഴിലെ വിവിധ തസ്തികകളിലായി 425 സ്വദേശികൾ എഞ്ചിനീയറായി സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. "ദേശീയ വിഷൻ 2030" പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവത്കരണത്തിന്റെ തോത് വർധിപ്പിച്ചത് എന്നും അഷ്‌ഗാൽ പറയുന്നു. ഖത്തറിലെ പൗരന്മാർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി, ശരിയായ പരിശീലനത്തിലൂടെ അവരെ മികച്ച തൊഴിലാളികളാക്കി മാറ്റുക എന്നത് അഷ്‌ഗാലിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് അഷ്‌ഗാൽ മാനവശേഷി വകുപ്പ് മേധാവി സൈഫ് അലി അൽ ഖാബി അറിയിച്ചു. വിദേശത്ത് നിന്നുള്ള തൊഴിലാളികളെ കൂടുതൽ ഉപയോഗിക്കുന്നതിന് പകരം, മികച്ച സ്വദേശി തൊഴിലാളികളെ വാർത്തെടുക്കാൻ അഷ്‌ഗാൽ ആഗ്രഹിക്കുന്നതായും ഖാബി കൂട്ടിച്ചേർത്തു.