June 29, 2020
June 29, 2020
ദോഹ: കോവിഡ് ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തിൽ ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഇഹ്തറാസ് ആപ് വലിയ ആത്മവിശ്വാസം നൽകുന്നതായി നിരവധി സ്വദേശികൾ അഭിപ്രായപ്പെട്ടതായി പ്രമുഖ അറബിക് ദിനപത്രമായ അല്‍ രായ റിപ്പോര്‍ട്ട് ചെയ്തു.വ്യക്തികളെയും സമൂഹത്തെയും കോവിഡില്‍ നിന്നുംസംരക്ഷിക്കാനും രോഗവ്യാപനം തടഞ്ഞുനിർത്തി പൂര്‍വ സ്ഥിതി കൈവരിക്കാൻ അപ്പ് സഹായിക്കുമെന്നും പല ഖത്തറികളും അഭിപ്രായപ്പെട്ടു. കോവിഡിന്‍റെ രണ്ടാം വരവില്‍ നിന്നും ഇഹ്തറാസ് ആപ് ഖത്തറിനെ രക്ഷിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
"ഒരു ദിവസം എന്‍റെ മക്കള്‍ ഷോപ്പിംഗ് നടത്താനായി കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങുമ്പോഴാണ് ഇഹ്തറാസ് ആപ്പില്‍ അവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്.ഉടൻ അവിടെ നിന്ന് തിരിച്ചുപോരുകയായിരുന്നു"- ഖാലിദ് അല്‍ മല്ക്കി എന്ന ഒരാൾ അഭിപ്രായപ്പെട്ടതായി പത്രം റിപ്പോർട്ട് ചെയ്തു.
സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ തുടങ്ങി നിരവധി പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇഹ്തറാസ് ആപ്പില്‍ പച്ച നിര്‍ബന്ധമാണ്. ഇതിന് പുറമെ കോവിഡിനെക്കുറിച്ചുള്ള നിരവധി വിവരങ്ങളും ആപ് നല്‍കുന്നുണ്ട്.
ആപ്പില്‍ പച്ച കാണിക്കുന്ന നൂറ് ശതമാനം ആളുകളും കോവിഡ് മുക്തരാണ് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും രോഗം ബാധിച്ച് പരിശോധനക്ക് വിധേയമായവര്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നത് തടയാന്‍ ആപ്പ് മൂലം സാധിക്കും. രോഗം ബാധിച്ചവരെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. 750 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച രീതിയില്‍ ജനജീവിതം പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക