September 30, 2021
September 30, 2021
ദോഹ : കുടുംബത്തിന്റെ ഏക അത്താണിയായ വ്യക്തി ഒരു നാൾ പൊടുന്നനെ മരണത്തിലേക്ക് പടിയിറങ്ങിപ്പോകുന്നതോടെ അനാഥമാകുന്നത് ഒരു കുടുംബത്തിന്റെ അതിജീവനവും പ്രതീക്ഷകളുമാണ്.കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായ നിരവധി പേരുടെ കുടുംബങ്ങളാണ് ഇത്തരത്തിൽ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടത്.കോവിഡ് അനാഥമാക്കിയ ഇത്തരമൊരു കുടുംബത്തിന് തണലൊരുക്കി മാതൃകയായിരിക്കുകയാണ് ഖത്തറിൽ പ്രവാസിയും ഇന്‍കാസ് തൃശൂര്‍ ജില്ല പ്രസിഡന്‍റുമായ നാസര്‍ കറുകപ്പാടത്ത്.
തൃശൂര്‍ എറിയാട് പഞ്ചായത്ത് നിവാസിയും കൊടുങ്ങല്ലൂര്‍ അലങ്കാര്‍ ഫാന്‍സി ഷോപ്പിലെ സെയില്‍സ് മാനുമായിരുന്ന മേലേഴുത്ത് ജമാല്‍ (48) കോവിഡ് ബാധിതനായി മരിച്ചതിനെ തുടര്‍ന്ന്, വാടകവീട്ടില്‍ താമസിക്കുകയായിരുന്ന കുടുംബത്തിന് വീട് വെച്ചുനല്‍കിയാണ് നാസർ ഈ കുടുംബത്തിന്റെ കണ്ണീരൊപ്പിയത്. ജമാലിന്റെ മരണത്തോടെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായപ്പോഴാണ് സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ കറുകപ്പാടം ഇടപെട്ടത്. കെ.പി.സി.സിയുടെ 1000 വീട് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് എറിയാട് മാടവന നിവാസിയായ നാസര്‍ കുടുംബത്തിന് സ്വന്തമായൊരു വീട് വെച്ചുനല്‍കിയത്. കഴിഞ്ഞയാഴ്ച നാട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഇദ്ദേഹവും എത്തിയിരുന്നു. വീടിന്റെ താക്കോല്‍ ദാനം പുതിയ വസതിയില്‍ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ നാസര്‍ കറുകപ്പാടത്തിനെ ജോസ് വള്ളൂര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. നാസറിന്റെ മകനും ആർകിടെക്റ്റുമായ നസല്‍ നാസറാണ് യുദ്ധകാലാടിസ്ഥാനത്തിൽ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. സഹോദര പുത്രന്‍ എന്‍ജിനീയര്‍ റമീസ് റഷീദും നിർമാണപ്രവർത്തനത്തിൽ പങ്കാളിയായി.ഇവർക്കുള്ള പുരസ്കാരവവും നിര്‍ധന യുവതിയുടെ വിവാഹത്തിനുള്ള സഹായവും ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍, ജില്ല പ്രസിഡന്‍റ് വി.എം. ഷൈന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഡൊമനിക്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വാണി പ്രയാഗ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീനാരായണപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പ്രഫ. കെ.എ. സിറാജ് സ്വാഗതവും കെ.കെ. സുല്‍ഫി നന്ദിയും പറഞ്ഞു.
എറിയാട് കറുകപ്പാടത്ത് ഉദുമാന്‍ചാലില്‍ കുടുംബാംഗമായ നാസര്‍ ദീര്‍ഘകാലമായി ഖത്തര്‍ നാഷനല്‍ ബാങ്കില്‍ ജോലി ചെയ്തുവരുന്നു. ഭാര്യ റംല നാസര്‍, മക്കള്‍ നസ്ല നാസര്‍, നസല്‍ നാസര്‍.