August 22, 2019
August 22, 2019
ദോഹ: മുതിർന്ന ഖത്തരി പൗരനെയും മകനെയും സൗദിയിൽ കാണാതായതായി പരാതി.ഇതുമായി ബന്ധപ്പെട്ട് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നു വിവരം ലഭിച്ചതായി ഖത്തര്‍ നാഷനല്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മിറ്റി(എന്‍.എച്ച്.ആര്‍.സി) വെളിപ്പെടുത്തി.
70കാരനായ ഖത്തര്‍ പൗരന്‍ അലി നാസര്‍ അലി ജാറല്ലയെയും അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ ഹാദി എന്ന പതിനേഴുകാരനെയുമാണ് കാണാതായത്. ഈ മാസം 15ന് കുടുംബ വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇരുവരും.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് ഇവരെ കാണാതായത്. ഇവരെ സൗദി പൊലീസ് അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്.
ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അവരെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നും എന്‍.എച്ച്.ആര്‍.സി പറഞ്ഞു. "ഓഗസ്റ്റ് 18 ന് ഉച്ചക്ക് ഒരു മണിക്ക് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല," എന്‍.എച്ച്.ആര്‍.സി പറഞ്ഞു.
സംഭവത്തെ മനുഷ്യാവകാശ സമിതി ശക്തമായി അപലപിച്ചു. ഉപരോധം തുടങ്ങിയതിന് ശേഷം നിരവധി ഖത്തര്‍ പൗരന്മാരെ സൗദി അറേബ്യ തടഞ്ഞുവെച്ചതായി മനുഷ്യാവകാശ സമിതി പറഞ്ഞു. സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഇടപെടണമെന്നും എന്‍.എച്ച്.ആര്‍.സി ആവശ്യപ്പെട്ടു.
രാജ്യാന്തരവും പ്രാദേശികവുമായ ഉടമ്പടികളുടെ ലംഘനമാണിതെന്ന് സമിതി ആരോപിച്ചു. അറബ് ഹ്യുമന്‍ റൈറ്റ്‌സ് ചാര്‍ട്ടറിന്റെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണിതെന്നും സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കുമുള്ള അവകാശങ്ങളാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും എന്‍.എച്ച്.ആര്‍.സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.