December 17, 2018
December 17, 2018
ദോഹ: രാജ്യസ്നേഹത്തിന്റെ ആഘോഷപ്പൊലിമയിൽ ഖത്തർ നാളെ വിപുലമായ പരിപാടികളോടെ ദേശീയ ദിനം കൊണ്ടാടുന്നു. കോർണിഷിലെ ദേശീയ ദിന പരേഡും ആഘോഷങ്ങളും നാളെ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ആരംഭിക്കും. ഇതിന്റെ ഭാഗമായി കോർണിഷിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപെടുത്തും.കോർണിഷിലെ റോഡുകൾ രാവിലെ 10 നു തന്നെ അടക്കും. ആഘോഷപരിപാടികൾ കാണാനെത്തുന്നവർ രാവിലെ 7 നും 8 നുമിടയിൽ എത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തുന്നവർക്ക് 25 പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.ദേശീയ ദിന പരേഡ് പ്രദർശന വേദിക്ക് സമീപമായാണു പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഖത്തർ പെട്രോളിയം,ഷെറാട്ടൺ എന്നിവയുടെ പാർക്കിങ് മൈതാനങ്ങൾ,ഖത്തർ ക്ലബ്ബിന് പിൻവശം,ക്യൂ പോസ്റ്റിന് സമീപം, അൽ ബിദ ഭൂഗർഭ പാർക്കിങ്, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദ്, ആഭ്യന്തര മന്ത്രാലയ സമുച്ചയത്തിന് സമീപം, മർമർ പാലസ്, ഖത്തർ ബൗളിംഗ് ഫെഡറേഷൻ ആസ്ഥാനം, ബ്രിട്ടീഷ് എംബസി പരിസരത്തെ പഴയ കെട്ടിടത്തിന് ചുറ്റുമുള്ള സ്ഥലം, എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഉണ്ടാവും. സൂഖ് വാഖിഫ്, മിയ പാർക്ക് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും കർവ ബസുകൾക്കും പാർക്ക് ചെയ്യാം. നേരത്തെ എത്തി പ്രദർശന വേദിക്ക് സമീപം ഇടം പിടിക്കുന്നവർക്ക് അൽ ബിദ പാർക്കിലും അൽ റയാൻ പാർക്കിലുമായി സജ്ജീകരിച്ച കൂറ്റൻ സ്‌ക്രീനുകളിൽ പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കും.
അടിയന്തര വൈദ്യ ശുശ്രൂഷകൾ നൽകുന്നതിന് എച്.എം.സി യുടെ വൈദ്യസംഘം സ്ഥലത്തുണ്ടാകും. പൊതുജനങ്ങൾക്ക് ലഘു ഭക്ഷണവും ശീതള പാനീയങ്ങളും ലഭിക്കുന്നതിന് സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അലി ഖുജെയിം അഭ്യർത്ഥിച്ചു.
ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇന്ന് രാത്രിയും നാളെയും കോർണിഷിൽ കരിമരുന്ന് പ്രയോഗം ഉണ്ടാവും. നാളെ രാത്രി വൈകിയും ആഘോഷ പരിപാടികൾ തുടരും.