April 01, 2022
April 01, 2022
ദോഹ : ലോകമെമ്പാടുമുള്ള ഫുട്‍ബോൾ പ്രേമികൾ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് നടക്കും. ലോതർ മത്തേവൂസ്, കഫു തുടങ്ങി ലോകഫുട്‍ബോളിലെ ഒരുപിടി മഹാരഥന്മാർ നറുക്കെടുപ്പിന്റെ ഭാഗമാകും. ദോഹ കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ സമയം രാത്രി 9:30 നാണ് ( ഖത്തർ സമയം വൈകീട്ട് 7 ) നറുക്കെടുപ്പിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കുന്നത്.
29 ടീമുകളാണ് ഇതുവരെ ഖത്തർ ലോകകപ്പിൽ ഇടമുറപ്പിച്ചത്. ജൂണിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫോടെ 2 ടീമുകൾ കൂടി യോഗ്യത നേടും. യുക്രൈനിലെ പ്രശ്നങ്ങൾ കാരണമാണ് യൂറോപ്പിലെ ഒരു പ്ലേ ഓഫ് വൈകുന്നത്. ഫിഫ റാങ്കിങ്ങിലെ ആദ്യ സ്ഥാനക്കാരും, ആതിഥേയരായ ഖത്തറും ഉൾപ്പെടുന്നതാണ് ആദ്യ പോട്ട്. ഈ കൂട്ടത്തിൽ നിന്നുള്ള എട്ട് ടീമുകളെയും വ്യത്യസ്ത ഗ്രൂപ്പുകളിലാക്കും. ശേഷം, രണ്ടാം പോട്ടിൽ നിന്നും ഓരോ ടീമുകളെയും ഈ ഗ്രൂപ്പുകളിലേക്ക് ചേർക്കും. ജർമനി, ഹോളണ്ട്, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ രണ്ടാം പോട്ടിലുണ്ട്. ശേഷം മൂന്ന്, നാല് പോട്ടുകളിൽ നിന്നും ഓരോ ടീമുകൾ വിവിധ ഗ്രൂപ്പുകളിലെത്തും. ലോകകപ്പിന്റെ ഭാഗ്യചിഹ്നത്തെയും ഇന്ന് പ്രഖ്യാപിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പോട്ട് 1
ഖത്തർ, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, പോർച്ചുഗൽ
പോട്ട് 2
മെക്സിക്കോ, ഹോളണ്ട്, ഡെന്മാർക്ക്, ജർമനി, ഉറുഗ്വായ്, സ്വിറ്റ്‌സർലൻഡ്, അമേരിക്ക, ക്രൊയേഷ്യ
പോട്ട് 3
സെനഗൽ, ഇറാൻ, ജപ്പാൻ, മൊറോക്കോ, സെർബിയ, പോളണ്ട്, ദക്ഷിണകൊറിയ, ടുണീഷ്യ
പോട്ട് 4
കാമറൂൺ, കാനഡ, ഇക്വഡോർ, സൗദി അറേബ്യ, ഘാന, 3 പ്ലേ ഓഫ് ജേതാക്കൾ.