March 23, 2022
March 23, 2022
ദോഹ : ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിക്കുന്നതിന്റെ ഘടന ഫിഫ പുറത്തുവിട്ടു. ആതിഥേയരായ ഖത്തറടക്കം 28 ടീമുകളാണ് ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയത്. പ്ലേ ഓഫ് മത്സരങ്ങളോടെ ശേഷിക്കുന്ന നാല് ബർത്തുകളും തീരുമാനമാകും. ഏപ്രിൽ ഒന്നിന്, ദോഹയിലെ കൺവെൻഷൻ സെന്ററിലാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നിർണയിക്കപ്പെടുന്നത്.
മാർച്ച് 31 ന് ഫിഫ പുറത്തുവിട്ട, ഏറ്റവും പുതിയ ലോകറാങ്കിങ് അനുസരിച്ച്, ടീമുകളെ നാല് പോട്ടുകളായി തരംതിരിക്കും. ശേഷം, ഓരോ പോട്ടിൽ നിന്നും ഓരോ ടീമുകളെ തിരഞ്ഞെടുത്താണ് ഗ്രൂപ്പ് തീരുമാനിക്കുക. ആതിഥേയരായതിനാൽ ഖത്തറിന് ഒന്നാം പോട്ടിൽ, ലോകത്തെ ഏഴ് മുൻനിര ടീമുകൾക്കൊപ്പം ഇടംലഭിക്കും. പോട്ടിലെ ഓരോ ടീമും ഓരോ ഗ്രൂപ്പിലാവുമെന്നതിനാൽ, ഈ ഏഴ് ശക്തരെയും ഖത്തറിന് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടി വരില്ല. 8-15 വരെ സ്ഥാനക്കാരെ രണ്ടാം പോട്ടിലും, 16 മുതൽ 23 റാങ്കുകാരെ മൂന്നാം പോട്ടിലും ഉൾപ്പെടുത്തും. ശേഷിക്കുന്ന ടീമുകൾ നാലാം പോട്ടിൽ അണിനിരക്കും. ഒരേ ഭൂഖണ്ഡത്തിൽ നിന്നുള്ള രാജ്യങ്ങളെ ഒരു ഗ്രൂപ്പിൽ ഇടുന്നതിൽ ചില നിയമാവലികൾ പാലിക്കേണ്ടതിനാൽ, എട്ട് ഗ്രൂപ്പിൽ അഞ്ചെണ്ണത്തിലും രണ്ട് യൂറോപ്യൻ ടീമുകളെങ്കിലും ഉണ്ടാവും. ഇറ്റലി, പോർച്ചുഗൽ, ഈജിപ്ത്, സെനഗൽ, തുർക്കി തുടങ്ങിയ വമ്പന്മാർ പ്ലേ ഓഫ് ഘട്ടത്തിലൂടെ യോഗ്യത നേടാനുള്ള പരിശ്രമത്തിലാണ്. 12 ദിവസമാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നീണ്ടുനിൽക്കുക.