November 19, 2021
November 19, 2021
ദോഹ : ലെബനനിൽ നടന്ന, നാല്പത് വയസിന് മുകളിൽ പ്രായമുള്ള വനിതാ ബോഡി ബിൽഡിങ് മത്സരത്തിൽ ഒന്നാമതെത്തിയ ഖത്തറി സ്വദേശിനിയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജാബർ അൽ ഹറാമി അടക്കം നിരവധി ആളുകളാണ് അബീർ എൽ അലി എന്ന സ്ത്രീക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
'ഖത്തറിനെ പ്രതിനിധീകരിച്ച് ഇത്തരമൊരു മത്സരത്തിൽ ഒരാൾ പങ്കെടുത്തു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ആ സ്ത്രീക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. മത്സരം നടന്നത് ഖത്തറിന് പുറത്താണെങ്കിലും, സംഘാടകരും ശിക്ഷിക്കപ്പെടണം. അതുപോലൊരു വേദിയിൽ ഖത്തറിന്റെ ദേശീയഗാനം മുഴങ്ങിയത് ദൗർഭാഗ്യകരമാണ് '.- കുപിതനായ അൽ ഹറാമി ട്വിറ്ററിൽ കുറിച്ചു. മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവതി ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ധരിച്ച വീഡിയോ പങ്കുവെച്ചതായും ആരോപണം ഉയരുന്നുണ്ട്. അതേസമയം, ഖത്തറിൽ ജീവിക്കുന്ന ലെബനീസ്-അമേരിക്കൻ സ്വദേശിയാണ് യുവതിയെന്നും, ഇവർക്ക് ഖത്തർ പൗരത്വം ഇല്ലെന്നുമാണ് ഒരുകൂട്ടർ വാദിക്കുന്നത്. സംഭവത്തിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.