September 22, 2021
September 22, 2021
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്‌പോർട്ടിങ് കൺട്രീസ് ) അംഗത്വം നേടാൻ ശ്രമിക്കില്ലെന്നും, പകരം LNG(ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) യിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും ഖത്തർ ഊർജമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി. ദുബൈയിൽ നടക്കുന്ന ഗ്യാസ്ടെക്ക് കോൺഫറൻസിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.
2019 ലാണ് പെട്രോളിയം കയറ്റുമതി കൂട്ടായ്മയിൽ നിന്നും ഖത്തർ പടിയിറങ്ങിയത്. മറ്റ് അറബ് രാജ്യങ്ങളുമായി നിലനിന്നിരുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു എങ്കിലും, ഈ ആരോപണം ഖത്തർ അന്ന് തന്നെ നിഷേധിച്ചിരുന്നു. എൽഎൻജിയിൽ കൂടുതൽ നിക്ഷേപം വേണമെന്നും, ഈ മേഖലയിൽ നിക്ഷേപം കൂടിപ്പോവുമോ എന്ന ഭയം തങ്ങൾക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതിവിഭവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച്, ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടാനും മന്ത്രി മറന്നില്ല. സെപ്റ്റംബർ 23 നാണ് ഗ്യാസ്ടെക്ക് കോൺഫറൻസ് അവസാനിക്കുന്നത്.