December 23, 2021
December 23, 2021
മുംബൈ : ഫൈസാബാദിനെ അയോധ്യ ആക്കിയതിന് പിന്നാലെ, അലഹബാദിനെ 'പ്രയാഗ്രാജ്' ആക്കിയതിന് പിന്നാലെ, ഹൈദരാബാദിന്റെ പേരും മാറ്റാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരും സംഘപരിവാര സംഘടനകളും. ഹൈദരാബാദ് എന്ന നിലവിലെ നാമത്തിന് പകരം ഭാഗ്യനഗർ എന്ന പേര് നിർദ്ദേശിച്ചിരിക്കുകയാണ് ആർ.എസ്.എസ്.
ഇത് സംബന്ധിച്ച ടീവി ചർച്ചയിൽ പങ്കെടുക്കാൻ റിപ്പബ്ലിക് ചാനൽ നടത്തിയ ക്ഷണം, ഖത്തർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാൻ അഹമ്മദ് നിരസിച്ചുവെന്ന വാർത്തയാണ് ഈ വിഷയത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവന്നത്. രാത്രി 10 :30 ന് ലൈവായി സംപ്രേഷണം ചെയ്യുന്ന, അർണബ് ഗോസ്വാമി അവതാരകനായുള്ള പരിപാടിയിലേക്കാണ് റിസ്‌വാനെ ക്ഷണിച്ചത്. എന്നാൽ, മെയിലിലൂടെ ലഭിച്ച ക്ഷണത്തിന്, നിരസിക്കാനുള്ള കാരണം സഹിതം റിസ്‌വാൻ മറുപടി മെയിൽ അയച്ചു. "ക്ഷണിച്ചതിൽ സന്തോഷം. എന്നാൽ, നിങ്ങളുടെ ചാനലിന്റെ ചരിത്രത്തിൽ എനിക്ക് അതൃപ്‌തിയുണ്ട്. മുസ്ലിംകളെയും, ഇതര ന്യൂനപക്ഷങ്ങളെയും അപകീർത്തിപ്പെടുത്തിയുള്ള വാർത്തകൾ ശീലമാക്കിയവരാണ് നിങ്ങൾ. നിങ്ങളുടെ പരിപാടിയിൽ സമയം ചെലവഴിക്കാൻ എനിക്ക് താല്പര്യമില്ല."- ഡോക്ടർ റിസ്‌വാൻ അഹമ്മദ് വ്യക്തമാക്കി. ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ബോധപൂർവമായ പ്രയോഗങ്ങളിലൂടെ ഭാഗ്യനഗർ എന്ന പേര് സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ആർഎസ്എസ്. ജനുവരി അഞ്ച് മുതൽ ഏഴ് വരെ നടക്കുന്ന പാർട്ടിയുടെ പ്രത്യേകസമ്മേളനം 'ഭാഗ്യനഗറിൽ' നടക്കുമെന്ന് ആർഎസ്എസ് ട്വിറ്ററിൽ കുറിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ വിഷയത്തിൽ സമാനമായ പരാമർശം നടത്തി. ഹൈദരാബാദിന്റെ പേരുമാറ്റൽ എളുപ്പമാണ് എന്നായിരുന്നു യോഗിയുടെ അഭിപ്രായം.