January 02, 2022
January 02, 2022
അൻവർ പാലേരി,ദോഹ
ദോഹ : ഖത്തറിൽ പി.സി.ആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതിനാൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങുന്നു.ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് യാത്ര മാറ്റിവെക്കേണ്ടി വന്നത്.നേരത്തെ 24 മണിക്കൂറിനകം ലഭിച്ചിരുന്ന പരിശോധനാ ഫലംകോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ 48 മണിക്കൂർ കഴിഞ്ഞാലും ലഭിക്കാത്ത അവസ്ഥയാണ്.പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രശ്നത്തിന് ഇനിയും പൂർണമായ പരിഹാരമായിട്ടില്ല.
സന്ദർശകരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ പരിമിതമായ എണ്ണം പരിശോധനകൾ മാത്രമാണ് നടത്തുന്നത്.അതേസമയം,ആർ.ടി.പി.സി.ആർ പരിശോധനക്ക് അനുമതിയുള്ള മിക്ക പരിശോധനാ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസവും വലിയ തിരക്കനുഭവപ്പെട്ടു.
ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.ആർ കോവിഡ് രഹിത പരിശോധനാ ഫലം കയ്യിൽ കരുതണമെന്നാണ് നിബന്ധന.എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്തശേഷം പരിശോധനക്ക് എത്തുന്നവർക്ക് ഈ സമയ പരിധിക്കകം ഫലം ലഭിക്കാത്തതാണ് വിനയാകുന്നത്.ഇതേതുടർന്ന് യാത്ര മാറ്റി വെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയും നിലവിലുണ്ട്.റീഫണ്ട് ലഭിക്കാത്തതും യാത്രാ തിയ്യതി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ കഴിയാത്തതുമായ വിമാന ടിക്കറ്റാണെങ്കിൽ യാത്ര നീട്ടിവെക്കേണ്ടി വരുന്നതോടെ ടിക്കറ്റ് തുക നഷ്ടമാകും.
ഈ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഉറപ്പാക്കിയ ശേഷം മാത്രം വിമാന ടിക്കറ്റ് എടുക്കുന്നതാവും ഉചിതം.നാട്ടിലേക്ക് ടിക്കറ്റ് ലഭിക്കാൻ നിലവിൽ വലിയ ബുദ്ധിമുട്ടില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ 'ന്യൂസ്‌റൂമി'നോട് പറഞ്ഞു.
ഇതിനിടെ,യാത്രാ ആവശ്യങ്ങൾക്കല്ലാതെയുള്ള കോവിഡ് പരിശോധനക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നും ആന്റിജൻ പരിശോധന മതിയെന്നും അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ് വേണ്ടത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക