October 26, 2021
October 26, 2021
അടുത്തവർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് പന്തുരുളും മുൻപ് രാജ്യത്ത് ഒരു മില്യൺ വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുമെന്ന് ഖത്തർ. സൗദി അറേബ്യ ആവിഷ്കരിച്ച 'മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവി'ന്റെ ഭാഗമായി 2030 ന് മുൻപ് 10 മില്യൺ മരങ്ങൾ നടാൻ പദ്ധതി തയ്യാറാക്കിയതായും ഖത്തർ അറിയിച്ചു. റിയാദിൽ നടന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ഖത്തർ ഊർജ്ജകാര്യ വകുപ്പ് മന്ത്രി സാദ് ബിൻ ഷെരിദ അൽ ഖാബി ഈ പ്രഖ്യാപനം നടത്തിയത്. ഫുട്ബോൾ ചരിത്രത്തിലെ പ്രഥമ കാർബൺ സൗഹൃദ ലോകകപ്പിന് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.
ഉച്ചകോടിയിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ച സൗദി രാജകുമാരനും, ഉപപ്രധാനമന്ത്രിക്കും, പ്രതിരോധമന്ത്രിക്കും നന്ദിയറിയിച്ചുകൊണ്ടാണ് അൽ ഖാബി തന്റെ പ്രസംഗം ആരംഭിച്ചത്. അന്താരാഷ്ട്ര തലത്തിൽ പ്രകൃതിസൗഹൃദനിലപാടുകൾ സ്വീകരിക്കാൻ സൗദി മുൻകൈ എടുത്തതിനെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. മിഡിൽ ഈസ്റ്റിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും ഇത്തരം നിലപാടുകൾ അനിവാര്യമാണെന്നും അൽ ഖാബി കൂട്ടിച്ചേർത്തു. 2030 ആവുമ്പോഴേക്കും ഖത്തർ പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി ഉച്ചകോടിയിൽ അറിയിച്ചു.