September 20, 2019
September 20, 2019
പങ്കാളിത്തം ഇതുവരെ ഉറപ്പാക്കാത്ത സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ടീമുകള്‍ക്ക് അന്തിമ ഫിക്‌സ്ചര്‍ തയാറാകുന്നതുവരെ സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടെന്ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.
ദോഹ: അറബ് ഗള്‍ഫ് കപ്പിന് നവംബറില്‍ ദോഹ വേദിയാകും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ആറുവരെയാണ് ടൂര്‍ണമെന്റ്.
24-ാമത് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോൾ മാമാങ്കത്തിനാണ് ഇത്തവണ ഖത്തര്‍ ആതിഥ്യമരുളുന്നത്. എ.ജി.സി.എഫ്.എഫിന്റെ പതിനൊന്നാമത് യോഗത്തില്‍ തീരുമാനമായ മത്സര നിയന്ത്രണ നിയമങ്ങളുടെ ഭേദഗതി പ്രകാരം ഏറ്റവും കുറഞ്ഞ ടീമുകളാകും ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അറബ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏറ്റുമുട്ടുന്ന അറബ് ഗള്‍ഫ് കപ്പ് നടക്കാറുള്ളത്. 1970ല്‍ നടന്ന പ്രഥമ ടൂര്‍ണമെന്റില്‍ ബഹ്‌റൈനായിരുന്നു ജേതാക്കള്‍.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ഖ്യു.എഫ്.എ), അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ജി.സി.എഫ്.എഫ്) എന്നിവയുടെ യോഗത്തിലാണു തിയതി നിശ്ചയിച്ചത്. യോഗത്തില്‍ ഖ്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അധ്യക്ഷത വഹിച്ചു. എ.ജി.സി.എഫ്.എഫ് വൈസ് പ്രസിഡന്റ് ജാസിം അല്‍ശക്കീലി, ജനറല്‍ സെക്രട്ടറി ജാസിം അല്‍റുമൈഹി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അഹ്മദ് അല്‍നുഐമി, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പങ്കാളിത്തം ഇതുവരെ ഉറപ്പാക്കാത്ത സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ടീമുകള്‍ക്ക് അന്തിമ ഫിക്‌സ്ചര്‍ തയാറാകുന്നതുവരെ സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടെന്ന് യോഗത്തില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.