September 29, 2021
September 29, 2021
യുഎഇക്ക് പിന്നാലെ ഖത്തറും മാസ്കിൽ നിന്ന് മോചിതരാകുന്നു. പൊതുസ്ഥലങ്ങളിൽ ഇനി മാസ്കില്ലാതെ നടക്കാമെന്ന ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു. എന്നാൽ ചില നിശ്ചിത മേഖലകളിൽ മാത്രം മാസ്ക് നിർബന്ധമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒക്ടോബർ മൂന്ന് മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇളവുകൾ ഉണ്ടെങ്കിലും, വീട്ടിൽ നിന്ന് ഏത് ആവശ്യത്തിന് പുറത്തിറങ്ങുമ്പോഴും ehteraz അപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
മാസ്ക് നിർബന്ധമായും ധരിക്കേണ്ട ഇടങ്ങൾ താഴെ പറയുന്നവയാണ്
പള്ളി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രദർശനശാലകൾ, സമ്മേളനപരിപാടികൾ, ഹോസ്പിറ്റലുകൾ, ഈ പ്രദേശങ്ങളുടെ അടുത്ത് പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ.
പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ജോലിക്കാർക്കും ഇനി നേരിട്ട് ഹാജരാവാമെന്നും അധികൃതർ അറിയിച്ചു. പള്ളികളിലെ മൂത്രപ്പുരകളും ഹൗളുകളും തുറക്കുന്നത് സംബന്ധിച്ച അറിയിപ്പുകൾ മതകാര്യ മന്ത്രാലയം വൈകാതെ പുറത്തുവിടും. തുറസ്സായ മേഖലകളിൽ നടക്കുന്ന പരിപാടികൾക്ക് 75 ശതമാനം ശേഷിയോടെയും, അടച്ചിട്ട കെട്ടിടങ്ങളിലെ പരിപാടികൾക്ക് 50 ശതമാനം ശേഷിയോടെയും ആളുകളെ പ്രവേശിപ്പിക്കാം. അടച്ചിട്ട ഇടങ്ങളിൽ അഞ്ഞൂറും, തുറസ്സായ ഇടങ്ങളിൽ ആയിരവുമാണ് പങ്കെടുക്കാവുന്നവരുടെ പരമാവധി പരിധി. പങ്കെടുക്കുന്ന ആളുകളിൽ 90 ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. അവശേഷിക്കുന്നവർ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കണം. പരിപാടികൾ നടത്താൻ മന്ത്രാലയത്തിൽ നിന്നും മുൻകൂറായി അനുമതി വാങ്ങണം എന്നും അധികൃതർ അറിയിച്ചു.