March 03, 2022
March 03, 2022
റഷ്യയുടെ യുക്രൈൻ അധിനിവേശം ചർച്ച ചെയ്തുകൊണ്ടുള്ള യു.എൻ വോട്ടെടുപ്പിൽ ഖത്തർ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങൾ യുക്രൈൻ അനുകൂല നിലപാട് വോട്ടിലൂടെ വ്യക്തമാക്കി. റഷ്യ ഉടൻ പിന്മാറണമെന്ന ഈ പ്രമേയത്തിൽ 141 രാഷ്ട്രങ്ങളും യുക്രൈന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെങ്കിലും, ഇന്ത്യ നിലപാട് വെളിപ്പെടുത്താൻ തയ്യാറായില്ല. റഷ്യൻ പ്രസിഡന്റ് പുട്ടിനെ പിണക്കാനാവില്ലെന്ന് ഇന്ത്യ നേരത്തേ തന്നെ സൂചന നൽകിയിരുന്നു. ഇന്ത്യ അടക്കം 35 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.
യുക്രൈന് ഒപ്പം നിലകൊണ്ട രാജ്യങ്ങൾക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ട്വീറ്റിലൂടെ നന്ദിയറിയിച്ചു. വോട്ടെടുപ്പിൽ യുക്രൈൻ പക്ഷം വൻ ഭൂരിപക്ഷം നേടിയത് ന്യായം അവരുടെ ഭാഗത്തായതിനാൽ ആണെന്ന് പ്രസ്താവിച്ച അമേരിക്ക, റഷ്യ എത്രയും പെട്ടെന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീനിൽ അനധികൃത അധിനിവേശം തുടരുന്ന ഇസ്രയേലും യുക്രൈനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. എറിത്രിയ, സിറിയ, ബെലാറസ്, റഷ്യ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് യു. എൻ പ്രമേയത്തിന് എതിരെ വോട്ട് രേഖപ്പെടുത്തിയത്. വൻ ആയുധ ശേഖരം കയ്യിലുള്ള, ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലൂടെ കുപ്രസിദ്ധനായ കിം ജോംഗ് ഉന്നും നോർത്ത് കൊറിയയും റഷ്യയുടെ പക്ഷം പിടിച്ചത് ആശങ്കയോടെയാണ് അന്താരാഷ്ട്ര ലോകം നിരീക്ഷിക്കുന്നത്.