February 11, 2022
February 11, 2022
ദോഹ : ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ കർണ്ണാടകയിലെ സ്കൂളുകളിൽ, ഹിജാബ് നിരോധിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഖത്തറിലും പ്രതിഷേധം അലയടിക്കുന്നു. ഹിജാബണിഞ്ഞതിന്റെ പേരിൽ തനിക്ക് നേരെ ആക്രോശിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ മുന്നിൽ മനഃസാന്നിധ്യം കൈവിടാതെ നിന്ന മുസ്‌ലിം പെൺകുട്ടിയുടെ വീഡിയോ ഖത്തറിലും വൈറലാവുകയും ചെയ്തു. 12 ശതമാനത്തോളം മുസ്ലിംകൾ വസിക്കുന്ന കർണ്ണാടകയെ ഹിജാബ് നിരോധനത്തിലൂടെ ഹിന്ദുത്വവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഖത്തറിലെ സോഷ്യൽ മീഡിയ തുറന്നടിച്ചു.
'ഹിജാബ് തങ്ങളുടെ അവകാശമാണ്' എന്ന മുദ്രാവാക്യം ഖത്തർ ട്വിറ്ററിൽ ട്രെൻഡിങ് ആയി തുടരുകയാണ്. കേന്ദ്രസർക്കാരും, കർണാടകയിലെ ഭരണകൂടവും മുസ്ലിംകളെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നാണ് ഖത്തറിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. 'ഹിജാബ് ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാട് ഭീകരമാണ്. മുസ്‌ലിം വനിതകളെ അരികുവത്കരിക്കുന്ന സമീപനം ഇന്ത്യയിലെ നേതാക്കൾ അവസാനിപ്പിക്കണം.'-സമാധാന നൊബേൽ സമ്മാന ജേതാവായ മലാല യൂസുഫ് സായി ട്വീറ്റിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ സഹോദരിമാരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് നിരുപാധിക പിന്തുണ നൽകുന്നുവെന്നായിരുന്നു മറ്റൊരു ട്വിറ്റർ ഉപഭോക്താവിന്റെ കമന്റ്. ഫ്രാൻസ് ഫുട്‍ബോൾ താരം പോൾ പോഗ്ബയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥയെ തുടർന്ന് കർണാടക സർക്കാർ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. സുപ്രീം കോടതിയാവും ഈ പ്രശ്നത്തിൽ അന്തിമവിധി പ്രഖ്യാപിക്കുക.