June 23, 2022
June 23, 2022
ദോഹ : നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന്റെ ഏകദേശം 1.2 മില്യൺ ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) സെക്രട്ടറി ജനറൽ എച്ച് ഇ ഹസ്സൻ അൽ തവാദി വെളിപ്പെടുത്തി.ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
1.5 മുതൽ 2 ദശലക്ഷം വരെ സന്ദർശകരെയാണ് ലോകകപ്പിനായി പ്രതീക്ഷിക്കുന്നതെന്നും ഇവർക്കുള്ള താമസ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടം ഇക്കഴിഞ്ഞ ഏപ്രിലിൽ അവസാനിക്കുമ്പോൾ 23.5 ദശലക്ഷം പേരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്.ഫിഫയുടെ കണക്കനുസരിച്ച് ടിക്കറ്റിനായി അപേക്ഷിച്ചവരിൽ അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സിക്കോ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ.ഡിമാൻഡിന്റെ കാര്യത്തിൽ, ഇത് റെക്കോർഡ് കണക്കാണെന്നും ടിക്കറ്റ് വിൽപ്പനയുടെ അവസാന ഘട്ടത്തിൽ, ലഭ്യമായ രണ്ട് ദശലക്ഷം ടിക്കറ്റുകൾക്കായി ഏകദേശം 27 ദശലക്ഷം അഭ്യർത്ഥനകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 1.2 ദശലക്ഷം ടിക്കറ്റുകൾ ഇതിനകം ഫുട്‍ബോൾ ആരാധകർ സ്വന്തമാക്കിയതായും ഇപ്പോഴും അപേക്ഷകൾ ലഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ലോകകപ്പിനായി എത്തുന്ന ആരാധകർക്കായി വ്യത്യസ്ത കാറ്റഗറികളിലായി വിവിധയിനം താമസ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.സന്ദർശകർക്ക് താങ്ങാനാവുന്ന നിരക്കിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലോ ആഡംബര താമസ സ്ഥലങ്ങളിലോ ഒരു രാത്രിക്ക് 80 മുതൽ 100 ഡോളർ വരെയാണ് ശരാശരി നിരക്ക്.ഇതിനായി കൂടുതർ ഹോട്ടൽ മുറികൾ രാജ്യത്ത് സജ്ജമായി വരികയാണ്...'.
പ്രധാന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ടെന്നും ഇപ്പോൾ പ്രവർത്തന ഘട്ടത്തിക്ക് കടന്നതായാണ് കരുതുന്നതെന്നും ഹസ്സൻ അൽ തവാദി വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക