August 22, 2021
August 22, 2021
ദോഹ : കോവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് ഖത്തറിലെ ചെറുകിട വിപണി. കച്ചവടത്തിൽ വന്ന ഗണ്യമായ കുറവിനൊപ്പം, ഉയർന്ന വാടകയും വില്ലനാവുന്നതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ചെറുകിട വ്യവസായികൾ. കോവിഡ് മഹാമാരിയുടെ വരവോടെ ഉണ്ടായ ഭീമൻ നഷ്ടത്തിന്റെ അൻപത് ശതമാനം പോലും തിരിച്ചുപിടിക്കാൻ ഭൂരിഭാഗം വ്യവസായികൾക്കും കഴിഞ്ഞിട്ടില്ലെന്ന് ഗൾഫ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
"കഴിഞ്ഞ വർഷം ലോക്ക്ഡൗണും തുടർന്ന് വന്ന പ്രശ്നങ്ങളും വിപണിക്ക് തടസ്സമായി, ഇത്തവണ ആ തടസങ്ങൾ ഏതാണ്ട് നീങ്ങിത്തുടങ്ങിയെങ്കിലും, അതിജീവനം ഇപ്പോഴും ദുസ്സഹമാണ്". ദോഹയിലെ ഒരു വ്യവസായി അഭിപ്രായപ്പെട്ടു. ചെറിയൊരു വരുമാനത്താൽ ഈ കാലഘട്ടത്തിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്നില്ലെന്ന ആശങ്കയും ഇയാൾ പങ്കുവെച്ചു. ബാർബർഷോപ്പുകൾ, ഹാർഡ് വെയർ ഷോപ്പുകൾ, റസ്റ്റോറന്റുകൾ, കഫ്റ്റീരിയകൾ തുടങ്ങി അനവധി ചെറുകിട കടകൾ അടച്ചുപോവാൻ കാരണം ഉയർന്ന വാടക ആണെന്നും ഇയാൾ വാദിക്കുന്നു. കഴിഞ്ഞ വർഷം, കോവിഡ് മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ മൂന്ന് മാസത്തെ വാടക ഇളവ് ലഭിച്ചുവെങ്കിലും അതുകൊണ്ട് വലിയ നേട്ടമുണ്ടായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മാസം 22,000 ഖത്തർ റിയാൽ വാടകയിനത്തിൽ മാത്രം കൊടുക്കേണ്ടി വന്നത് കൊണ്ടാണ് തനിക്ക് ഐൻ ഖാലിദിലെ തന്റെ റെസ്റ്റോറന്റ് അടച്ചുപൂട്ടേണ്ടി വന്നതെന്ന വിഷമം മറ്റൊരു വ്യവസായി ഗൾഫ് ടൈംസുമായി പങ്കുവെച്ചു.
ബാർബർഷോപ്പുകൾ കോവിഡ് കാലത്ത് ഒട്ടും സാമ്പത്തികനേട്ടം നൽകാഞ്ഞതിനാൽ തന്റെ ഷോപ്പിനെ ടീസ്റ്റാൾ ആക്കിയ അനുഭവമാണ് മത്താർ ഖദീമിലെ വ്യവസായിക്ക് പറയാനുള്ളത്. ബാർബർ ഷോപ്പിനെക്കാൾ കച്ചവടം കൂടുതൽ കിട്ടുന്നത് ടീസ്റ്റാളിനാണ് എന്നതിനാലാണ് താൻ അത്തരമൊരു തീരുമാനം എടുത്തതെന്നും ഇയാൾ കൂട്ടിച്ചേർത്തു. അവസരം മുതലെടുത്ത് ചില സ്ഥലമുടമകൾ വാടക കുത്തനെ കൂട്ടുന്നതായും പല കോണിൽ നിന്നും ആക്ഷേപമുയരുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ഖത്തർ ഗവണ്മെന്റ് മികച്ച പല നയങ്ങളും സ്വീകരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ നില സുരക്ഷിതമാക്കാൻ അവ മതിയാവുന്നില്ല എന്ന് കച്ചവടക്കാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. നിലവിൽ ഫ്ലാറ്റ് സമുച്ചയങ്ങൾക്കും മറ്റും ഏറ്റവുമധികം വാടക ഏർപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. ശരാശരി ആയിരത്തി എഴുനൂറ് ഡോളറോളം മൂന്ന് ബെഡ്റൂം വീടിന് വാടക വാങ്ങുന്ന ഖത്തർ ഈ ലിസ്റ്റിൽ ഹോങ്കോങിനും സിംഗപ്പൂരിനും സ്വിറ്റ്‌സർലാന്റിനും മാത്രം പിന്നിലാണ്.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക