March 31, 2022
March 31, 2022
ദോഹ : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണവിധേയമായതോടെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കൂടുതൽ നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. നാളെ മുതൽ മുഴുവൻ രോഗികൾക്കും നേരിട്ടെത്തി ചികിത്സ നേടാം. കുടുംബാരോഗ്യം, ദന്തരോഗവിഭാഗം തുടങ്ങി മുഴുവൻ ചികിത്സാവിഭാഗങ്ങളിലും 100 ശതമാനം പേർക്കും നേരിട്ടെത്താം.
രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഇളവുകൾ വിജയമായതോടെയാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് പി.എച്ച്.സി.സി അറിയിച്ചു. അതേസമയം, ഓൺലൈൻ ആയി ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർക്ക് തുടർന്നും അതിനുള്ള സൗകര്യം ഒരുക്കും. റൗളത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ കോവിഡ് പ്രത്യേക ആശുപത്രി ആയി തുടരുമെന്നും അധികൃതർ അറിയിച്ചു. ഒൻപത് പി.എച്ച്.സി.സി.കളിൽ ഡ്രൈവ് ത്രൂ പരിശോധനയ്ക്കുള്ള സൗകര്യം തുടരുമെന്നും, എയർപോർട്ട്, വെസ്റ്റ് ബേ, ഉമ്മുസലാൽ, ഖത്തർ യൂണിവേഴ്സിറ്റി, മെസായ്മീർ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.