August 24, 2021
August 24, 2021
ദോഹ: താലിബാൻ അഫ്ഗാൻ കീഴടക്കിയതിനു പിന്നാലെ നൂറു കണക്കിന് അഭയാര്ഥികളാണ് ഖത്തറിൽ എത്തിയത്.ഇവർക്ക് മികച്ച ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിന് എല്ലാ വഴികളും തുറന്നിടുകയാണ് ഖത്തർ ഭരണകൂടം. 2022 ലോകകപ്പ് അതിഥികളെ സ്വാഗതം ചെയ്യാൻ നിർമിച്ച പാർപ്പിട സമുച്ചയങ്ങളും കലുഷിത ഭൂമിയിൽ നിന്നും അഭയം തേടിയെത്തിയവർക്കായി തുറന്നിട്ടിരിക്കുകയാണ് ഇപ്പോൾ. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മികച്ച സൗകര്യങ്ങളുമാണ് അഫ്ഘാൻ അഭയാർത്ഥികൾക്കായി ഈ കോമ്പൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി പ്രത്യേകം സ്ഥാപിച്ച ഐസ് ക്രീം കൌണ്ടർ, 24 മണിക്കൂർ വൈദ്യസഹായം, കോവിഡ് ടെസ്റ്റിംഗ് സെന്റർ എന്നിവ ഇവയിൽ പെടുന്നു.
"A മുതൽ Z വരെ എല്ലാം പ്ലാൻ ചെയ്താണ് ഞങ്ങൾ അഭയാർത്ഥികളെ ഇങ്ങോട്ട് കൊണ്ടുവന്നത്. 500 പേർ ഇപ്പോൾ ഈ കോമ്പൗണ്ടിൽ ഉണ്ട്. കൂടുതൽ പേരെ ഉൾക്കൊള്ളാൻ കഴിയില്ല," ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ലുലുവാ അൽ ഖാതിർ പറഞ്ഞു.
പക്ഷെ സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തെയും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് അഭയം പ്രാപിക്കേണ്ടിവന്ന സങ്കടം ഉള്ളിലൊതുക്കിയാണ് അഭയാർത്ഥികൾ ഇവിടെ താമസിക്കുന്നത്.
"രാവിലെ മേശപ്പുറത്ത് വിളമ്പിവെച്ച പ്രാതൽ ഒരംശം പോലും കഴിക്കാതെയാണ് ഞങ്ങൾ എയർപോർട്ടിലേക്ക് ഓടിയത്. എയർപോർട്ടിൽ പ്രവേശിക്കാൻ മൂന്ന് ദിവസമെടുത്തു," മറിയം പറഞ്ഞു.
പഴയ താലിബാൻ അല്ല പുതിയ താലിബാൻ എന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് പല അഭയാർത്ഥികളും പറഞ്ഞു.
അവരിൽ പലരും തങ്ങളുടെ വേദന അൽജസീറയുമായി പങ്കുവെച്ചു.
രണ്ട് ദിവസം മുമ്പ് അഫ്ഘാൻ റോബോട്ടിക് ടീമിലുള്ള ഒൻപത് പെൺകുട്ടികൾക്ക് ഖത്തർ അഭയം നൽകിയിരുന്നു. പെൺകുട്ടികൾ മാത്രമുള്ള റോബോട്ടിക് ടീം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് നേരത്തെ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേക വിമാനം അയച്ചാണ് 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ ഖത്തർ രക്ഷിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.