November 16, 2021
November 16, 2021
ദോഹ : പ്രഖ്യാപിച്ച തൊഴിൽപരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ഖത്തർ മുതിരുന്നില്ലെന്ന ആംനസ്റ്റി ഇന്റർനാഷനലിന്റെ വിമർശനത്തിനെതിരെ ഖത്തർ രംഗത്ത്. ലോകകപ്പിന് പന്തുരുളാൻ കൃത്യം ഒരുവർഷം അവശേഷിക്കെ ആംനസ്റ്റി പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഖത്തറിനെതിരെ പരാമർശം ഉള്ളത്.
പ്രവാസി തൊഴിലാളികളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ഖത്തർ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആംനസ്റ്റിയുടെ അവകാശവാദം. 'എക്സിറ്റ് പെർമിറ്റ് നിയമം 2018 ൽ എടുത്ത് കളഞ്ഞതിന് ശേഷം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. ഇവരിൽ പലരും തൊഴിൽദാതാവിന്റെ അനുമതി ഇല്ലാതെ തന്നെ ഖത്തറിലേക്ക് മടങ്ങി എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച ശമ്പളവ്യവസ്ഥയാണ് രാജ്യത്തുള്ളത്. 96 ശതമാനത്തോളം തൊഴിലാളികളും രാജ്യത്തെ ശമ്പളവ്യവസ്ഥയിൽ പരിപൂർണ തൃപ്തരാണ് '- ആംനസ്റ്റിക്ക് നൽകിയ മറുപടിയിൽ ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജോലി മാറാനുള്ള നിയമം ഭേദഗതി ചെയ്തതിന് ശേഷം അത് സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആംനസ്റ്റി അന്വേഷിച്ചിട്ടും അങ്ങനെ ഒരു നിയമലംഘനം കണ്ടെത്തിയിട്ടില്ല, മന്ത്രാലയം കൂട്ടിച്ചേർത്തു. അതേ സമയം, ഖത്തറിലെ തൊഴിൽ സാഹചര്യം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാണെന്ന അവകാശവാദം ഉയർത്താൻ തങ്ങളില്ലെന്നും, ഓരോ ഘട്ടത്തിലും കാലാനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാനാണ് രാജ്യത്തിന്റെ പരിശ്രമമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.