September 15, 2020
September 15, 2020
ദോഹ : ഫലസ്തീനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതുവരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഒരുക്കമല്ലെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും ഔദ്യോഗിക വക്താവുമായ ലുൽവ അൽ ഖാത്തിർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ബ്ലൂം ബർഗിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലൂടെ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഖത്തർ പ്രതീക്ഷിക്കുന്നില്ല.സംഘർഷങ്ങളുടെ യഥാർത്ഥ കാരണം ഇതല്ലെന്നും അധിനിവേശത്തിന് കീഴിൽ ജീവിക്കേണ്ടിവരുന്ന ഫലസ്തീൻ ജനതയെ കൂടുതൽ ദുരിതാവസ്ഥയിലേക്ക് തള്ളിവിട്ട് ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനോട് ഖത്തറിന് യോജിപ്പില്ലെന്നും അവർ പറഞ്ഞു.
ലുൽവ അൽ ഖാത്തിർ
അതേസമയം,,ഇസ്രയേലുമായുള്ള സമാധാന കരാറില്‍ യു.എ.ഇ യും ബഹ്‌റൈനും ഇന്ന് വാഷിംഗ്ടണിൽ ഒപ്പുവെക്കും. പ്രതിരോധ-വാണിജ്യ മേഖലകളില്‍ ഇസ്രയേലുമായി ശക്തമായ ബന്ധമാണ് അറബ് രാജ്യങ്ങളാഗ്രഹിക്കുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ യു.എ.ഇ-ബഹറിന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ അദ്ധ്യക്ഷതയിലാണ് ഇസ്രയേല്‍-യു.എ.ഇ-ബഹറിന്‍ പ്രതിനിധികള്‍ കരാറില്‍ ഒപ്പിടുന്നത്.
ബഹറിന്റെ അമേരിക്കയിലെ സ്ഥാനപതി അബ്ദുള്‍ ലത്തീഫ് റഷീദ് അല്‍ സയാനിയും യു.എ.ഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യദ് അല്‍നഹ്യാനും കഴിഞ്ഞ ദിവസം തന്നെ വാഷിംഗ്ടണില്‍ എത്തിയിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ്ഡിപ്പാര്‍ട്ട്‌മെന്റും വിദേശകാര്യ വകുപ്പും ചേര്‍ന്ന് അറബ് പ്രതിനിധികളെ സ്വീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാഹയും യു.എ.ഇയിലെ ഉന്നതതല പ്രതിനിധി സംഘവും വാഷിംഗ്ടണില്‍ എത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണിത്.
'ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്ബടി സ്ഥാപിക്കാന്‍ നമുക്കായി. ഇത് ഊഷ്മളമാണ്. നയതന്ത്ര സമാധാനത്തിന് പുറമെ സാമ്പത്തിക സമാധാനവും ഉറപ്പുവരുത്തും.'- നെതന്യാഹു പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക. യു.എ.ഇ കാബിനറ്റ് അംഗവും സാമ്പത്തിക കാര്യ മന്ത്രിയുമായ അബ്‍ദുല്ല ബിന്‍ തൌക്ക് അല്‍മറി, സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍, അന്താരാഷ്‍ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹഷ്‍മി എന്നിവര്‍ക്കൊപ്പം നിരവധി ഉദ്യോഗസ്ഥരും അമേരിക്കയിലെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക