December 21, 2021
December 21, 2021
ദോഹ : ഒമിക്രോൺ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയും, കോവിഡ് കേസുകൾ പ്രതിദിനം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രതിരോധനടപടികൾ ഊർജ്ജിതമാക്കുകയാണ് ഖത്തർ ആരോഗ്യമന്ത്രാലയം. ഒക്ടോബറുമായി തുലനം ചെയ്യുമ്പോൾ നിലവിൽ ഇരട്ടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ആളുകൾ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും ഡോക്ടർ സോഹ അൽ ബയാത്ത് അഭ്യർത്ഥിച്ചു. ഖത്തർ ടീവി പ്രോഗ്രാമിൽ സംസാരിക്കവെ ആണ് ഡോക്ടർ ശ്രദ്ധേയപരാമർശങ്ങൾ നടത്തിയത്.
ഈയിടെ ആയി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ അധികവും വാക്സിൻ എടുക്കാത്ത ആളുകളുടേതാണ്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സമയമായിട്ടും എടുക്കാത്ത ആളുകൾക്കും കോവിഡ് ബാധിക്കുന്നുണ്ട്. മാസ്ക് അടക്കമുള്ള പ്രതിരോധ ഉപാദികൾക്ക് ആളുകൾ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം മറന്ന ആളുകൾ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും ഇടപഴകി തുടങ്ങിയതും കേസുകൾ വർധിക്കാൻ കാരണമായി എന്നാണ് സോഹയുടെ നിരീക്ഷണം. ബൂസ്റ്റർ ഡോസ് എടുത്ത ആളുകൾക്ക് ശാരീരികപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന വാദം തെറ്റാണെന്ന് പറഞ്ഞ ഡോക്ടർ, രണ്ട് ലക്ഷത്തിലധികം ബൂസ്റ്റർ ഡോസുകൾ രാജ്യത്ത് നൽകിയതായും അറിയിച്ചു.