December 24, 2021
December 24, 2021
ദോഹ : ലോകത്തിന്റെ നാനാഭാഗത്തും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ആശ്വാസമേകുന്ന വാക്കുകളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ മേധാവി. ഒമിക്രോൺ കേസുകൾ ഗുരുതരമാവുന്ന സ്ഥിതിവിശേഷം രാജ്യത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും, രോഗികൾ വീട്ടിൽ ഇരുന്ന് തന്നെയാണ് ചികിത്സ തേടുന്നതെന്നും പകർച്ചവ്യാധി വകുപ്പ് തലവൻ ഡോക്ടർ അബ്ദുൾ ലത്തീഫ് അൽ ഖാൽ അറിയിച്ചു. ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഖാൽ ഒമിക്രോണിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകിയത്.
'അമേരിക്കയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ നാലിൽ മൂന്ന് ഭാഗവും ഒമിക്രോൺ വകഭേദമാണ്. വൈകാതെ ഒമിക്രോൺ കൂടുതൽ പടരും' - ഡോക്ടർ അഭിപ്രായപ്പെട്ടു. ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗം ബൂസ്റ്റർ ഡോസ് ആണെന്ന് ആവർത്തിച്ച ഡോക്ടർ, രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസമായവർ വേഗം തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്നപേക്ഷിച്ചു. മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്നും ഡോക്ടർ ഓർമിപ്പിച്ചു.