September 24, 2019
September 24, 2019
ദോഹ: സമാധാനത്തിന്റെയും പുരോഗതിയുടെയും മേഖലയില്‍ ഖത്തറുംഐക്യരഷ്ട്രസഭയും തമ്മിൽ തന്ത്രപ്രധാനമായ ബന്ധമാണ് നിലനിര്‍ത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലും സുസ്ഥിര വികസനം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതു വെല്ലുവിളികളെ അഭിമുഖീകരിക്കല്‍ തുടങ്ങി എല്ലാ മേഖലകളിലും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാജ്യത്തിന്റെ വിദേശനയംതന്നെ അതിനോട് ചേര്‍ന്നാണെന്നും മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യു.എന്‍ ഏജന്‍സികള്‍ക്കായി ഖത്തറിന്റെ 500 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം ചെയ്ത കാര്യവും മന്ത്രാലയം ട്വിറ്ററിൽ ഓർമിപ്പിച്ചു. 2018 ഡിസംബറില്‍ നടന്ന ദോഹ ഫോറത്തില്‍ ഖത്തര്‍ ഐക്യരാഷ്ട്രസഭയുമായും അതിന്റെ വിവിധ ഏജന്‍സികളുമായും നിരവധി സഹകരണ പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്, ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയും ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
2017ലെ യു.എന്‍ ബഹു പങ്കാളിത്ത ഫണ്ടില്‍ ലോകത്തില്‍ ആറാമതും അറബ് ലോകത്ത് ഒന്നാമതുമായാണ് ഖത്തര്‍ എത്തിയിരുന്നതെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഖത്തറിന്റെ അകമഴിഞ്ഞ പിന്തുണക്ക് വിവിധ സമയങ്ങളിലായി യു.എന്‍ അധികൃതരുടെ പ്രശംസയും ഖത്തറിന് ലഭിച്ചിരുന്നു. (ഇന്ന്)ചൊവ്വാഴ്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി യു.എന്‍ പൊതുസഭയില്‍പ്രഭാഷണം നടത്താനിരിക്കേയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യങ്ങൾ അറിയിച്ചത്.