September 03, 2022
September 03, 2022
ദോഹ : പാശ്ചാത്യൻ രാജ്യങ്ങളിൽ ഫുട്ബോൾ മത്സര വേദികളിൽ ആരാധകർ കാണിക്കാറുള്ള അരാജകത്വവും അക്രമവും അനുവദിക്കില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പറഞ്ഞു. ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർ മര്യാദയുടെ സീമകൾ ലംഘിക്കരുതെന്നും ആക്രമം കാണിക്കരുതെന്നും ചാനൽ ന്യൂസ് ഏഷ്യയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
"ഇത് ജനങ്ങൾക്ക് സന്തോഷം നൽകുന്ന ഒരു വലിയ ഫുട്ബോൾ ആഘോഷമാണ്. അതുപോലെതന്നെ സംഭവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരും ദോഹയിൽ വന്ന് രാജ്യം കാണുകയും ഞങ്ങളുടെ ആതിഥ്യമര്യാദ അനുഭവിച്ചറിയുകയും ചെയ്യുക. നല്ലരീതിയിൽ പെരുമാറുകയും ചെയ്യുക," ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പറഞ്ഞു.
ഫുട്ബാൾ ഗുണ്ടായിസം ഖത്തർ എങ്ങിനെ നേരിടും എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
"ഖത്തർ വളരെ സമാധാനപരമായ ഒരു രാജ്യമാണ്. ഈ സമാധാനാന്തരീക്ഷം കാണുമ്പോൾ അക്രമം കാണിക്കാൻ ഉദ്ദേശിക്കുന്നവരും ശാന്തരാകും. അതേസമയം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ളത്," ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പറഞ്ഞു.
അരാജകത്വവും അക്രമവും ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ഖത്തർ പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയും ചൈനയും പങ്കാളികൾ,ആർക്കും പ്രത്യേക പരിഗണനയില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രി
അമേരിക്കയും ചൈനയും ഖത്തറിന്റെ സഖ്യകക്ഷികളാണെന്നും ആരോടും പ്രത്യേകിച്ച് മമതയില്ലെന്നും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹ്‌ഹാദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി.
'അമേരിക്കയുമായി ഖത്തറിന് സുദൃഢമായ ബന്ധമാണ് ഉള്ളത്.ചൈനയാവട്ടെ,ഏറ്റവും വലിയ ഊർജ്ജപങ്കാളിയും രാഷ്ട്രീയ സഖ്യകക്ഷിയുമാണ്.ആഗോള സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇരു കക്ഷികൾക്കും സുപ്രധാന പങ്കാണുള്ളത്-' അദ്ദേഹം പറഞ്ഞു.ന്യൂസ് അറേബ്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇരു രാജ്യങ്ങളോടുമുള്ള ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.ഇതിൽ ഏതെങ്കിലുമൊന്നിനെ പ്രത്യേകമായി തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും ശാക്തിക ധ്രുവീകരണമോ മാത്സര്യങ്ങളോ കാണാൻ ലോകം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസുമായും ചൈനയുമായും ബന്ധമുള്ള എല്ലാ രാജ്യങ്ങളും പരസ്പര സൗഹൃദബന്ധം നിലനിർത്തണമെന്നും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകാതെ സമാധാനപരമായി പരിഹരിക്കാൻ പിന്തുണ നൽകണമെന്നും അദ്ദേഹം ഉപദേശിച്ചു.
'ശാക്തിക ചേരികൾ തമ്മിലുള്ള പിരിമുറുക്കം കൂടുതൽ ധ്രുവീകരണത്തിലേക്ക് ലോകത്തെ നയിക്കും.നമുക്ക് ജീവിക്കാൻ ഏറെ പ്രയാസമുള്ള സ്ഥലമാക്കി ഇത് ലോകത്തെ മാറ്റും-'അദ്ദേഹം വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക